കേരള വികസനം പരിഷത്തിന്റെ ഇടപെടല്‍ ചരിത്രം


കേരള വികസനവുമായി ബന്ധപ്പെട്ട ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകള്‍ക്ക്‌ കഴിഞ്ഞ നാല്‌ പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്‌. 1962 ലെ രൂപീകരണം മുതല്‍ 1974 വരെയുള്ള ഒരു ദശകക്കാലം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രവിജ്ഞാനം പ്രചരിപ്പിക്കുകയും, ജനങ്ങളിലേക്ക്‌ ശാസ്‌ത്രബോധം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പരിഷത്തിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. 1975 മെയ്‌ 9, 10, 11 തിയ്യതികളില്‍ പീച്ചിയില്‍ വച്ചു നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ വച്ചാണ്‌ ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം പരിഷത്ത്‌ ഏറ്റെടുക്കുന്നത്‌. ഇതോടെ പരിത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളും, പ്രവര്‍ത്തന പരിപാടികളും കൂടുതല്‍ വികസിപ്പിച്ചു.
സമൂഹത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചും, അതിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശകലനത്തില്‍ നിന്നാണ്‌ പരിഷത്ത്‌ ആ മുദ്രാവാക്യത്തിലേക്ക്‌ എത്തിയത്‌. അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

  •  സമൂഹം ദരിദ്ര്വത്‌ക്കരിക്കപ്പെടുന്ന ഭൂരിപക്ഷവും, ധനിക വത്‌ക്കരിക്കപ്പടുന്ന ഭൂരിപക്ഷവുമായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
  •  ഈ പ്രക്രിയയിലെ തലകീഴ്‌മറിക്കുക എന്നതാണ്‌ സാമൂഹ്യ വിപ്ലവം. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കയ്യില്‍ ഈ മാറ്റത്തിനുള്ള ഉപാധിയായി ശാസ്‌ത്രവും അതിലൂടെ സൃഷ്‌ടിക്കാവുന്ന അറിവും മാറണം.
  • ശാസ്‌ത്രത്തെ സംബന്ധിച്ച്‌ അതുവരെ നാം സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മുന്നോട്ടുപോക്കിരുന്നു ഇത്‌. ഈ മാറ്റത്തിന്‌ ആധാരമായി വര്‍ത്തിച്ചത്‌ താഴെ പറയുന്ന തിരിച്ചറിവുകള്‍ ആയിരുന്നു.
  •  മനുഷ്യന്റെ അതിജീവന പ്രക്രിയയുടെ ഭാഗമായി പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ഇടപെടലുകളിലൂടെയും, കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായുള്ള മനുഷ്യന്റെ അന്വേഷണങ്ങളൂടെയുമാണ്‌ ശാസ്‌ത്രം വികസിച്ചത്‌.
  •  ശാസ്‌ത്രത്തിന്റെ വികാസം ഉത്‌പാദന പ്രക്രിയയും, അതിലൂടെ വികസിച്ചു വന്ന പുതിയ അറിവുകളുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ടതാണ്‌.
  •  അതത്‌ കാലത്തെ അറിവുകളെയും, ശാസ്‌ത്ര അന്വേഷണങ്ങളേയും നിര്‍ണ്ണയിക്കുന്നതില്‍ അന്നത്തെ സാമൂഹ്യ ഘടനകള്‍ക്കും, മേധാവിത്വ ശക്തികള്‍ക്കും പങ്കുണ്ട്‌.
  •  അറിവിന്‌ വിമോചന സ്വഭാവം ഉണ്ടായിരിക്കുമ്പോള്‍ തന്നെ സമൂഹത്തെ നിയന്ത്രിക്കുന്ന ധനിക ജനപക്ഷത്തിന്റെ താല്‌പര്യങ്ങള്‍ക്ക്‌ വേണ്ടി അത്‌ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്‌.
  •  അതിനാല്‍ അറിവിന്റെ വിമോചന അംഗത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിത ആവശ്യങ്ങളെ പരിഹരിക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുക എന്നത്‌ ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ ദൗത്യവുമാണ്‌.

1974 ല്‍ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യവും സ്വീകരിച്ചതുമുതല്‍ അറിവിന്റെ ജനപക്ഷ പ്രയോഗത്തെക്കുറിച്ച്‌ ചിന്തിക്കാനും, അതും നാടിന്റെ വികസന പ്രക്രിയയെ സംബന്ധിച്ച ബന്ധങ്ങളെ വിശകലനം ചെയ്യുന്നതും നാം ശ്രമിച്ചു. ഇതോടെ ശാസ്‌ത്രത്തിന്റെ അഥവാ അറിവിന്റെ വിവിധ വികസന മേഖലകളിലെ പ്രയോഗത്തെ പരിശോധിക്കുകയും, അവയെ ജനപക്ഷപരമായി മാറ്റിത്തീര്‍ക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയായി. ഇങ്ങനെ വിവിധ മേഖലകളിലെ പരിശോധനകളിലൂടെയും ഇടപെടലുകളിലൂടെയും അതുവരെ മുഖ്യ പ്രവര്‍ത്തനമേഖലയായിരുന്ന കേവല ബോധവത്‌ക്കരണത്തില്‍നിന്ന്‌ വികസന രംഗത്തെ നിലപാടു രൂപീകരണങ്ങളിലേക്കും, ഇടപെടലുകളിലേക്കും സംഘടനയുടെ പ്രവര്‍ത്തന മേഖല ഇതോടെ വ്യാപിച്ചു.
u ശാസ്‌ത്രത്തിന്റെ ജനപക്ഷ പ്രയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 1972 ല്‍ തന്നെ ആലുവ പ്രദേശത്തെ മലിനീകരണവുമായി ബന്ധപ്പെട്ടു തന്നെ നാം ആരംഭിച്ചിരിക്കുന്നു.

കേരളത്തിന്റെ സമ്പത്ത്‌
1976 ലെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക്‌ വേണ്ടി തയ്യാറാക്കിയതാണ്‌ കേരളത്തിന്റെ സമ്പത്ത്‌ എന്ന പുസ്‌തകം. വിഭവം എന്നതിനെ പറ്റി ശാസ്‌ത്രീയമായ ധാരണഉണ്ടാക്കുക, അതിന്റെ അടിസ്ഥാനത്തില്‍ ചുറ്റും കാണുന്ന വസ്‌തുക്കളില്‍ വിഭവം ദര്‍ശിക്കാനുള്ള കഴിവുണ്ടാക്കുകയും അവയെ സമ്പത്താക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ദ്യേശ്യം. ഭൂവുഭയോഗം, ജനങ്ങലും വിഭവ പ്രശ്‌നങ്ങളും, കൃഷി, മൃഗസമ്പത്ത്‌, വന സമ്പത്ത്‌, ജല വിഭവങ്ങള്‍, മത്സ്യ ബന്ധനം, വ്യവയായം , ഊര്‍ജ്ജ വിഭവം , പശ്ചാത്തല സൗകര്യങ്ങള്‍ വികാസത്തിന്റെ പരിപ്രേഷ്യം എന്നീ അധ്യായങ്ങളായി കേരളത്തിന്റെ സമ്പത്തിനെ പുസ്‌തകത്തില്‍ വിശകലനം ചെയ്‌തിട്ടുണ്ട്‌.

1976 ല്‍ കേരളത്തിന്റെ സമ്പത്ത്‌ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ്‌ പരിഷത്ത്‌ വികസന രംഗത്തെ ഇടപെടലുകള്‍ക്ക്‌ തുടക്കമിടുന്നത്‌. 1976 ല്‍ തന്നെ ഈ പുസ്‌തകത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേരള വികസന പരിപ്രേക്ഷ്യം എന്ന കുറിപ്പും വച്ചുകൊണ്ടുള്ള ക്ലാസുകള്‍ വ്യാപകമായി സംഘടിപ്പിച്ചു.
u 1976 ല്‍ ജനുവരി മാസത്തില്‍തന്നെ ശാസ്‌ത്രമാസമായി ആചരിക്കുകയും പ്രകൃതി-ശാസ്‌ത്രം-സമൂഹം എന്ന വിഷയത്തില്‍ പ്രകൃതിയുടെ അടിസ്ഥാന നിലയങ്ങള്‍, ശാസ്‌ത്രത്തിന്റെ വികാസം, സാമൂഹ്യ പ്രക്രിയയുമായി ഇവക്കുള്ള ബന്ധം എന്നിവ ചര്‍ച്ച ചെയ്യുന്ന 10000 ക്ലാസുകള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുകയും ചെയ്‌തു.
u ഗ്രാമശാസ്‌ത്ര സമിതികള്‍: 1976-79ലെ കാലഘട്ടത്തിലാണ്‌ പഞ്ചായത്തുകള്‍ തോറും ഗ്രാമശാസ്‌ത്ര സമിതികള്‍ രൂപീകരിക്കുന്നത്‌. ഈ കാലഘട്ടത്തില്‍ 700-ഓളം ഗ്രാമശാസ്‌ത്ര സമിതികള്‍ സംസ്ഥാനത്ത്‌ രൂപീകരിച്ചു. ശാസ്‌ത്രത്തെ സാധാരണക്കാരിലേക്ക്‌ ഇറക്കിക്കൊണ്ടുവരിക എന്ന പരിഷത്ത്‌ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമായിരുന്നു ഇത്‌. നാടിന്റെ ഭൗതിക സാഹചര്യം വിഭവങ്ങള്‍ ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ എന്നിവയെ മനസ്സിലാക്കുക, ഇവയെ നാടിന്റെ വികസന പരിപാടിയുമായി ബന്ധപ്പിക്കുക എന്നിവയായിരുന്നു ഗ്രാമശാസ്‌ത്ര സമിതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വാഴയൂര്‍ സര്‍വ്വെ
ഗ്രാമശാസ്‌ത്ര സമിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു പ്രദേശത്തെ വിഭവങ്ങള്‍ പഠിക്കുന്നതിന്‌ നടത്തിയ ശ്രമമായിരുന്നു 1976 ല്‍ മലപ്പുറം ജില്ലയിലെ വാഴയൂരില്‍ നടത്തിയ സര്‍വ്വെ പ്രവര്‍ത്തനം ഈ സര്‍വ്വെയുടെ ഉത്‌പന്നം എന്നനിലയില്‍ പഞ്ചായത്തിന്‌ ഒരു വികസന പരിസ്ഥിതി തയ്യാറാക്കി നാം സമര്‍പ്പിച്ചു. ഒരു പതിറ്റാണ്ടിന്‌ ശേഷം സംഘടന ഏറ്റെടുത്ത വിഭവ ഭൂപട നിര്‍മ്മാണത്തിന്റെയും സമഗ്ര ആസൂത്രണത്തിന്റെയും ബീജാവാപം നടന്നത്‌ വാഴയൂര്‍ സര്‍വ്വേയില്‍ നിന്നായിരുന്നു.

ഗ്രാമശാസ്‌ത്രജാഥ
1977ല്‍ കൂവ്വേരി മുതല്‍ പൂവ്വച്ചല്‍ വരെ നടന്ന ശാസ്‌ത്ര സാംസ്‌കാരിക ജാഥ പരിഷത്ത്‌ പിന്നിട്ട വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്‌, വ്യവസായ വത്‌ക്കരണം പുരോഗതിയുടെ മാര്‍ഗ്ഗം എന്നീ ലഘുലേഖകള്‍ പ്രചരിപ്പിച്ച ജാഥ പരിഷത്തിന്റെ ദദിദ്രപക്ഷ രാഷ്‌ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച വലിയ ജനസമ്പര്‍ക്ക പരിപാടിയായിരുന്നു.

പരിസ്ഥിതിയും വികസനവും
1970 കളിലാണ്‌ പരിസ്ഥിതിയേയും വികസനത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പരിഷത്തിന്റെ കാഴ്‌ചപ്പാടുകള്‍ വികസിച്ചു വന്നത്‌.

  • 1974 ല്‍ ആലുവ-കളമശ്ശേരി വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്‌നം,
  • 1979 മുതല്‍ ആരംഭിച്ച ചാലിയാര്‍ മലിനീകരണ വിരുദ്ധ സമരത്തില്‍ 1985ല്‍ പരിഷത്ത്‌ നടത്തിയ ഇടപെടല്‍,
  • വെള്ളൂര്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്‌ടറി - മുവ്വാറ്റുപുഴയാര്‍ മലിനീകരണത്തിന്‌ എതിരായ സമരം,.
  • തൃശ്ശൂരിലെ മധുര കോട്‌സുമായി ബന്ധപ്പെട്ട സമരം

എല്ലാം 1970 കളുടെ അവസാനത്തിലും 1980 കളുടെ ആരംഭത്തിലുമാണ്‌ രൂപ
പ്പെട്ടത്‌.പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട ഒരു പുതിയ കാഴ്‌ചപ്പാട്‌ കേരളത്തില്‍ അവതരിപ്പിക്കാന്‍ പരിഷത്തിനെ സഹായിച്ചത്‌ 1977 ല്‍ മുതല്‍ ആരംഭിച്ച്‌ 1979ല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ലക്ഷ്യം കണ്ട സൈലന്റ്‌ വാലി പ്രക്ഷോഭം ആയിരുന്നു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വ്യക്തമായി നിര്‍വ്വിചിക്കുന്നതിനും 1979 ല്‍ പ്രസിദ്ധീകരിച്ച മനുഷ്യനും ചുറ്റുപാടും എന്ന ഗ്രന്ഥം 1977 ലെ കൊല്ലത്ത്‌ വച്ച്‌ നടന്ന സെമിനാറിലാണ്‌ പുറത്തിറക്കിയത്‌.

മനുഷ്യനും ചുറ്റുപാടും എന്ന പുസ്‌തകത്തിലാണ്‌ പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പാരസ്‌പര്യത്തില്‍ അധിഷ്‌ഠിതമായ ബന്ധത്തെ വ്യക്തമാക്കുന്ന കാഴ്‌ചപ്പാടുകള്‍ വിശദീകരിക്കുന്ന ത്രി പരിസ്ഥിതി സിദ്ധാന്തം സംഘടന മുമ്പോട്ട്‌ വച്ചത്‌. ഈ പുസ്‌തകമാണ്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി വീക്ഷണത്തിന്‌ അടിത്തറ പാകിയത്‌. മനുഷ്യനും പ്രകൃതിയും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്ന ഭൗതിക പരിസ്ഥിതി, മനുഷ്യനും മനുഷ്യനും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതി, ഇവ രണ്ടിനേയും നോക്കിക്കാണുന്ന സാംസ്‌കാരിക പരിസ്ഥിതി എന്നീ സങ്കല്‍പങ്ങളെ ഈ ഗ്രന്ഥത്തിലാണ്‌ വിശദീകരിക്കാന്‍ ശ്രമിച്ചത്‌. മനുഷ്യനും, മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നു. നിര്‍വ്വചിക്കുന്നു. ഇവയിലുള്ള വൈരുദ്ധ്യങ്ങളെ നോക്കി കാണുന്നു. മാറ്റങ്ങളുടെ തുടക്കം ദര്‍ശനത്തില്‍ സംസ്‌കാരത്തില്‍ നിന്നാണ്‌ സാമൂഹിക സാമ്പത്തീക പരിസ്ഥിതിയും, ഭൗതിക പരിസ്ഥിതിയും തമ്മിലുള്ള വൈരുദ്ധ്യാത്മ ബന്ധം വിശദീകരിക്കാന്‍ ഇത്‌ സഹായിക്കുന്നു. ഇതാണ്‌ ത്രിപരിസ്ഥിതി സിദ്ധാന്തം ചുരുക്കത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്‌.

1979ല്‍ ആരംഭിച്ച്‌ 1987 വരെ തുടര്‍ന്ന സൈലന്റ്‌ വാലി പ്രക്ഷോഭം പരിഷത്തിന്റെ വികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ച ഒന്നാണ്‌. സംഘടനകകത്ത്‌ നടന്ന നിരന്തരമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം 1978 ഒക്‌ടോബര്‍ 10 ന്‌ പദ്ധതി നിര്‍ത്തിവക്കുന്നതിന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കി മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും അയച്ചുകൊടുത്തു. 1977 ല്‍ പരിഷത്ത്‌ നിയോഗിച്ച പഠന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടന വ്യാപകമായ ജനസംവാദം കേരളത്തില്‍ നടത്തി. ഇതേ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എം.ജി.കെ.മേനോന്‍ സമിതിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കലും സൈലന്റ്‌ വാലിയെ സംരക്ഷിത വിജ്ഞാപനം പുറപ്പടുവിക്കയും ചെയ്‌തു.
ഒരു കേവല പരിസ്ഥിതി പ്രക്ഷോഭം എന്നതിനപ്പുറത്ത്‌ കേരളത്തിന്റെ വികസന ചര്‍ച്ചകള്‍ക്ക്‌ ഒരു പുതിയ മാനം നല്‍കുന്ന ഒന്നായി സൈലന്റ്‌ വാലി പ്രക്ഷോഭം മാറി. സൈലന്റ്‌ വാലി സംവാദത്തെ തുടര്‍ന്ന്‌ 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമായി പരിസ്ഥിതിയേയും, വികസനത്തേയും സംബന്ധിച്ച്‌ ഒരു സംതുലിതമായ നിലപാട്‌ എടുക്കാന്‍ പരിഷത്തിന്‌ കഴിഞ്ഞു. നിങ്ങള്‍ പരിസ്ഥിതിയുടെ പക്ഷത്തോ അതോ വികസത്തിന്റെ പക്ഷത്തോ എന്ന മൗലികവാദപരമായ ചോദ്യത്തിന്റെ പൊള്ളത്തരം പുറത്തുകാണിക്കാന്‍ സാധിച്ചു. പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ വികസനത്തിന്‌ വേണ്ടിയാണ്‌ എന്ന വാദമാണ്‌ നാം ഉയര്‍ത്തിയത്‌.

വികസനവും വൈദ്യുതിയും

സൈലന്റ്‌ വാലി പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ കേരള വികസനത്തില്‍ വൈദ്യുതിയുടെ പങ്കിനേയും, അതിന്റെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയേയും നിഷേധിച്ചുകൊണ്ടുള്ള സമീപനം അല്ല പരിഷത്ത്‌ സ്വീകരിച്ചത്‌. സൈലന്റ്‌ വാലി പ്രക്ഷോഭ കാലഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യം ശാസ്‌ത്രീയമായി കണക്കാക്കി ആവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന്‌ താപവൈദ്യുത നിലയം അടിയന്തിരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പരിഷത്ത്‌ ചൂണ്ടിക്കാട്ടി. ശാസ്‌ത്രീയമായ മാനേജ്‌മെന്റിന്റെ അഭാവം മൂലം പാഴാവുന്ന വൈദ്യുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റിയും സംഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഊര്‍ജ്ജം എന്ന വിഷയത്തില്‍ ഒരു സംസ്ഥാന തല സെമിനാര്‍ നടത്തുകയും കേരളത്തിന്റെ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ വിശദീകരിക്കുന്ന ഊര്‍ജ്ജം എന്ന ലഘുലേഖ 1984 ല്‍ പുറത്തിറക്കുകയും ചെയ്‌തു.
ഒരു പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ അതിന്‌ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വക്കുക എന്ന ക്രിയാത്മക വിമര്‍ശനത്തിന്റെ പരിഷത്ത്‌ ശൈലി രൂപപ്പെട്ടുവന്ന അവസരം കൂടിയായി ഇതോടെ സൈലന്റ്‌ വാലി മാറി. ്‌. അണുനിലയങ്ങള്‍ക്കെതിരായ നിലപാടുകള്‍ നമ്മള്‍ 1984 ല്‍ സ്വീകരിക്കുന്നതും ഊര്‍ജ്ജത്തെ സംബന്ധിച്ച പരിഷത്തിന്റെ അടിസ്ഥാന കാഴ്‌ചപ്പാടുകള്‍ വിശദീകരിക്കാനുള്ള മറ്റൊരു ശ്രമം ആയിരുന്നു. 1986 ലെ ഊര്‍ജ്ജ വികസന ജാഥകള്‍ ഈ കാഴ്‌ചപ്പാടില്‍നിന്നാണ്‌ രൂപ
പ്പെട്ടത്‌.


ഭാവികേരളം സുവനീറുകള്‍
കേരള വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ 1984 ലെ ഗ്രാമശാസ്‌ത്ര ജാഥകളിലൂടെ തുടര്‍ന്നു. ഓരോ ജില്ലയിലും അഞ്ച്‌ വീതം പഞ്ചായത്തുകളില്‍ 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. കേരളത്തിന്റെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേരള വികസന പരിപ്രേക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളാണ്‌ ഇതില്‍ നടന്നത്‌.
1985 ല്‍ കോഴിക്കോട്‌ ദേവഗിരി കോളേജില്‍ വച്ച്‌ നടന്ന 22-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ പരിഷത്ത്‌ പുറത്തിറക്കിയ സുവനീര്‍ ഭാവി കേരളത്തെ സംബന്ധിച്ച സംഘടനയുടെ വികസന നിലപാടുകള്‍ക്ക്‌ തെളിമ നല്‍കി. പിന്നീട്‌ നടന്ന മൂന്നു വാര്‍ഷികങ്ങളില്‍ കേരളവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള വിഷയാധിഷ്‌ഠിത സുവനീറുകളാണ്‌ പരിഷത്ത്‌ പുറത്തിറക്കിയത്‌.
1986ല്‍ ഏറണാകുളം മഹാരാജാസ്‌ കോളേജില്‍ വച്ചുനടന്ന 23-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ ഒരു പരിപ്രക്ഷ്യം എന്ന സുവനീര്‍ പരിഷത്ത്‌ പുറത്തിറക്കി. കേരള വികസനത്തിന്‌ വ്യവസായ വ്യവസായവത്‌ക്കരണമല്ലാതെ മറ്റു വഴികളില്ല എന്നതായിരുന്നു സുവനീറിന്റെ കേന്ദ്ര ആശയം. ഉത്‌പാദന മേഖലയില്‍ സംസ്ഥാനത്ത്‌ രൂപപ്പെട്ട്‌ വന്ന മുരടിപ്പും, അഭ്യസ്‌ത വിദ്യരുടെ തൊഴിലില്ലായ്‌മ എന്ന പ്രതിസന്ധിയും മറികടക്കാനുള്ള വഴി എന്ന നിലയിലാണ്‌ അന്നത്തെ പശ്ചാത്തലത്തില്‍ വ്യവസായവത്‌ക്കരണം എന്ന ആശയം മുന്നോട്ട്‌ വച്ച്‌. 1987 ല്‍ കൊല്ലത്ത്‌ നടന്ന വാര്‍ഷികത്തിന്റെ സുവനീര്‍ വ്യവാസയ മേഖലയിലെ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ കയര്‍, കൈത്തറി, ബീഡി, മത്സ്യബന്ധനം എന്നീ പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സെമിനാര്‍ നടത്തുകയും ആ രേഖകള്‍ പിന്നീട്‌ സുവനീര്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
അതുവരെ തയ്യാറാക്കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തി 1987 ല്‍ പാലക്കാട്‌ നടന്ന പ്രവര്‍ത്തന ക്യാമ്പില്‍ വച്ച്‌ 8-ാം പദ്ധതിക്ക്‌ ഒരാമുഖം എന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം ചര്‍ച്ചചെയ്‌തു. 1988 ലെ രജതജൂബിലി വാര്‍ഷികത്തിന്‌ അനുബന്ധമായി കേരള വികസനത്തെ ആഴത്തില്‍ പരിശോധിക്കുന്ന കേരളത്തിന്റെ എട്ടാം പദ്ധതി ചര്‍ച്ചകള്‍ക്കൊരാമുഖം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതുവരെയുള്ള ഏഴ്‌ പദ്ധതികളില്‍ നിന്ന്‌ ചുരുങ്ങിയത്‌ കേരളത്തിലെങ്കിലും വ്യത്യസ്‌തമായ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഈ ഗ്രന്ഥം. വികേന്ദ്രീകൃതമായ ഒരു ആസൂത്രണ വ്യവസ്ഥയിലുയര്‍ന്ന ആശയവും അതിന്റെ ആവശ്യകതയും അതിനനുസൃതമായ രീതികളും കേരളത്തിന്റെ ഓരോ വികസന മേഖലയും മുന്‍ഗണന നല്‍കേണ്ട പ്രശ്‌നങ്ങളും ലഭ്യമായ വിഭവങ്ങളും ഈ ഗ്രന്ഥത്തില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്‌തു.


ഐ.ആര്‍.ടി.സിയുടെ ആരംഭം
ഗ്രാമീണ വികസനത്തിന്‌ ശാസ്‌ത്രത്തെ ഉപയോഗിക്കുക എന്ന പരിഷത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടു വയ്‌പായിരുന്നു ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്‌നോളജി സെന്റര്‍. ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം എന്ന ഐ.ആര്‍.ടി.സിയുടെ സ്ഥാപനം ഗ്രാമീണ വികസനത്തിന്‌ ആവശ്യമായ സാങ്കേതിക വിദ്യകള്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു. കണ്ണൂരില്‍ മുമ്പ്‌ തുടങ്ങിവന്ന ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന ആശയത്തിന്റെ ഒരു തുടര്‍ പ്രവര്‍ത്തനം ആയിരുന്നു ഫലത്തില്‍ ഐ.ആര്‍.ടി.സിയിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്‌. 1987ല്‍ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരില്‍ ആണ്‌ ഐ.ആര്‍.ടി.സി സ്ഥാപിച്ചത്‌. 1978 മുതല്‍ സംഘടന ആരംഭിച്ച ദക്ഷത കൂടിയ അടുപ്പ്‌ നിര്‍മ്മാണത്തിന്റെ പരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയില്‍ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തില്‍ നിന്ന്‌ ലഭിച്ച കോര്‍ സപ്പോര്‍ട്ട്‌ ഗ്രാന്റോടുകൂടിയാണ്‌ ഐ.ആര്‍.ടി.സി എന്ന ആശയം യാഥാര്‍ത്ഥ്യമായത്‌. വികസന രംഗത്ത്‌ പിന്നീട്‌ നിര്‍ണ്ണായക സംഭാവന നല്‍കിയ സ്ഥലങ്ങള്‍ ആസൂത്രണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ഗാലസ പദ്ധതി, പഞ്ചായത്ത്‌ തല ആസൂത്രണ പരിപാടി എന്നിവയുടെയൊക്കെ സംഘാടനത്തില്‍ ഒരു നിര്‍ണ്ണായക സംവിധാനമായി ഐ.ആര്‍.ടി.സിക്ക്‌ പിന്നീട്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.



വികസന ജാഥ
ശാസ്‌ത്രസമിതിയുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്‌ വികേന്ദ്രീകൃത ആസൂത്രണം പരിഷത്ത്‌ സംഘടനയുടെ ആവശ്യമാകാന്‍ തുടങ്ങിയിരുന്നു. 1987 ല്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ വച്ച്‌ പരിഷത്ത്‌ ഒരു സംസ്ഥാന ശില്‌പശാല നടത്തി. 1987 ലെ ജില്ലാകൗണ്‍സിലുകളുടെ ഉദയം കേരളത്തില്‍ അനുരൂപമായ സാഹചര്യം സൃഷ്‌ടിച്ചു. 1986 ല്‍ വയനാട്‌ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഡോ.ഐ.എസ്‌. ഗുലാത്തി നടത്തിയ വിഷയവതരണം കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചായിരുന്നു. ഈ ചര്‍ച്ചകകത്ത്‌ അതുവരെ വികസന രംഗത്ത്‌ പരിഷത്ത്‌ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഏറ്റവും പ്രധാനമായ ഒരു പ്രവര്‍ത്തനം ആയിരുന്നു 1989 ല്‍ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവര്‍ത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുന്നതിനാണ്‌ ഈ ജാഥ ശ്രമിച്ചത്‌. അധികാരം ജനങ്ങള്‍ക്ക്‌ എന്നതായിരുന്നു ആഗസ്‌ത്‌ 17 മുതല്‍ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം. ജാഥക്ക്‌ മുന്‍പെതന്നെ കര്‍ണ്ണാടകത്തിലേയും, പശ്ചിമ ബംഗാളിലെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ പരിഷത്ത്‌ സംഘം പഠനങ്ങള്‍ നത്തിയിരുന്നു. 925 പഞ്ചായത്തുകളില്‍ മൊത്തം 1064 കേന്ദ്രങ്ങളില്‍ ജാഥ എത്തിചേര്‍ന്നു. കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിനായി നടന്ന ഒരു ബൃഹത്തായ ജനകീയ വിദ്യാഭ്യാസ പരിപാടി ആയിരുന്നു അത്‌. 1987 ല്‍ ജില്ലാ കൗണ്‍സിലുകള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ആണ്‌ ഈ ജാഥ നടത്തിയത്‌. താഴെ തലത്തില്‍ കൂടുതല്‍ ഫലപ്രദമായ അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള ഒരു സാമൂഹ്യസമ്മര്‍ദ്ദം ഉണ്ടാകുന്നതിനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്‌.

സാക്ഷരത പ്രവര്‍ത്തനം
സമഗ്രമായ വികസനത്തിന്റെ അടിത്തറയായിട്ടാണ്‌ പരിഷത്ത്‌ സാക്ഷരതാ പ്രവര്‍ത്തനത്തെ
കണ്ടത്‌. അക്ഷര സാക്ഷരതക്കൊപ്പം വിഭവ സാക്ഷരത, ശാസ്‌ത്രസാക്ഷരത മുതലായവ ആവശ്യമാണെന്ന്‌ പരിഷത്തിന്‌ അറിയാമായിരുന്നു. ശാസ്‌ത്ര സാക്ഷരതയില്‍ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ഊന്നിയ സംഘടന ഗ്രാമശാസ്‌ത്ര സമിതികളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ വിഭവ സാക്ഷരതയുടെ മേഖലയിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്‌.
1989 ലാണ്‌ ദേശീയ സാക്ഷരത മിഷന്‍ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‌ അനുവദിച്ച പ്രൊജക്‌ട്രിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം ഏറ്റെടുത്തത്‌. കേവലമായ സാക്ഷരതാ പ്രവര്‍ത്തനം എന്നതിന്‌ അപ്പുറത്ത്‌ വിപുലമായ തലങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്‌ ഉണ്ടായിരുന്നു.

  • കക്ഷിരാഷ്‌ട്രീയ, സാമൂദായിക മറതിരുവുകള്‍ക്ക്‌ അപ്പുറത്ത്‌ നാടിന്റെ മാറ്റത്തിന്‌ വേണ്ട ഒരു പ്രവര്‍ത്തനത്തിന്‌ ജനകീയ കൂട്ടായ്‌മയിലൂടെ നിര്‍വ്വചിക്കാനുള്ള ഒരു വലിയ ശ്രമം ആയിരുന്നു അത്‌. ..... സാമൂഹ്യ പ്രവര്‍ത്തകര്‍, അഭ്യസ്ഥരായ ചെറുപ്പക്കാര്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു വലിയ കൂട്ടായ്‌മ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ദൃശ്യമായി.
  • പ്രാദേശിക സര്‍ക്കാരുകളെയും, ഭരണ നേതൃത്വത്തേയും ഒരു സാമൂഹ്യ പ്രക്രിയയില്‍ നേതൃത്വസ്ഥാനത്തേക്ക്‌ കൊണ്ടുവരാന്‍ ഇത്‌ ഒരു ഉപകരണം ആയി. സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിപുലമായ പഞ്ചായത്ത്‌ വാര്‍ഡ്‌ തല കമ്മിറ്റികള്‍ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ രൂപപ്പെട്ടു.
  • പ്രാദേശിക മനുഷ്യരുടെ ഒരു സംഘടന സംവിധാനത്തിലൂടെ നാടിന്റെ വികസനത്തിന്‌ എങ്ങനെ ഫലപ്രദമായി കണ്ണിചേര്‍ന്നു എന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമായിരുനനു പ്രാദേശികാ സാക്ഷരതാ സമിതികള്‍
  • കേവലമായ സാക്ഷരതക്ക്‌ അപ്പുറത്ത്‌ നാടിന്റെ അധികാര ഘടന, ഉദ്യോഗസ്ഥ സംവിധാനം എന്നിവയെ കുറിച്ചെല്ലാം വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ഘടകങ്ങള്‍ സാക്ഷരതാ പരിപാടിയുടെ ക്യാമ്പുകളിലും, ഗാനങ്ങളിലും എല്ലാം അനൗപചാരിക ഉള്ളടക്കമായി ഉണ്ടായിരുന്നു.
  • അക്ഷര സാക്ഷരതയില്‍ നിന്ന്‌ വിഭവ സാക്ഷരതയിലേക്കുള്ള ഒരു വാതിലായി സാക്ഷരതാ പ്രവര്‍ത്തനം പിന്നീട്‌ മാറി.
1989 ജനുവരി 26ന്‌ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്‌ഘാടനം ചെയ്‌ത സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്‌ ശേഷം അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗ്‌ 1990 ഫെബ്രുവരി 4 ന്‌ എറണാകുളത്തെ സമ്പൂര്‍ണഅണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. ഇതേ സമ്മേളനത്തില്‍ വച്ച്‌ കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരമാക്കുന്നതിനുള്ള അക്ഷര കേരളം പദ്ധതി വി.പി.സിംഗ്‌ പ്രഖ്യാപിച്ചു. 1990 പ്രധാനമായും സാക്ഷരതാ പ്രവര്‍ത്തനിത്തിന്‌ മാറ്റി വച്ച വര്‍ഷം ആയിരുന്നു. 45000 വീടുകളില്‍ നടത്തിയ ഏകദിന സര്‍വ്വെ, 15000 കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. 300 കലാജാഥകള്‍ സംസ്ഥാനത്താകെ ജില്ലാ പഞ്ചായത്ത്‌ വാര്‍ഡ്‌ തലങ്ങളില്‍ ജനകീയ സാക്ഷരതാ സമിതിയുടെ രൂപീകരണം 237650 ഇന്‍സ്‌ട്രക്‌ടര്‍മാരു 26305 ട്രെയിനര്‍മാരും ഉള്‍പ്പെട്ട പരിശീലന സംഘത്തിന്റെ രൂപീകരണവും പരിശീലനവും എങ്ങിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1991 ഏപ്രീല്‍ 18 ന്‌ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചു.
വിവിധ വിഭാഗങ്ങളുടെ കൂട്ടായ്‌മയെ നാടിന്റെ പൊതുവികസന ലക്ഷ്യത്തിന്‌ സംയോജിപ്പിച്ച വലിയ പ്രവര്‍ത്തനമായിരുന്നു സാക്ഷരതാ പ്രവര്‍ത്തനം. നാടിന്റെ വികസനത്തിന്‌ പ്രാദേശിക കൂട്ടായ്‌മകള്‍ പൊതു ലക്ഷ്യത്തോടെ രൂപീകരിക്കുക എന്ന ആശയത്തിന്റെ പ്രയോഗം കൂടി ആയിരുന്നു ഇതിലൂടെ സാധ്യമായത്‌. സര്‍ക്കാരിന്റെ ഒരു അനപൗചാരിക പദ്ധതി എന്നതിനപ്പുറം പരിഷത്തിന്റെ ഒരു സ്വന്തം പദ്ധതിയായാണ്‌ സംഘടന ഇത്‌ ഏറ്റെടുത്തത്‌. അഞ്ചുവര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനം ആകും എന്ന 1986 ലെ എറണാകുളം വാര്‍ഷിക പ്രഖ്യാപനത്തിന്റെ സാക്ഷാത്‌കാരം കൂടിയായിരുന്നു സാക്ഷരകേരളം എന്ന നേട്ടം. ഒരു പൊതുലക്ഷ്യം നേടുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളേയും, നാട്ടിലെ വൈദഗ്‌ധ്യത്തേയും, സംഘടനാ സംവിധാനങ്ങളെയും എല്ലാം ഫലപ്രദമായി കണ്ണി ചേര്‍ക്കാനാകും എന്ന ആശയത്തിന്റെ പരീക്ഷണ അനുഭവം കൂടിയായി സാക്ഷരത മാറുകയായിരുന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള കൂട്ടായ്‌മയിലൂടെ നാടിനെ മാറ്റിതീര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ വളര്‍ത്തിയെടുക്കാനാകും എന്ന പാഠം കൂടിയാണ്‌ സാക്ഷരത കേരളസമൂഹത്തിന്‌ നല്‍കിയത്‌.

ജലസാക്ഷരതാ പ്രവര്‍ത്തനം
1991 ല്‍ സാക്ഷരതാ പ്രഖ്യാപനത്തിന്‌ ശേഷം പരിഷത്ത്‌ ജലസാക്ഷരതാ എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചു ഒരു ക്യാമ്പയിന്‍ പ്രവര്‍ത്തനമാണ്‌ നടത്തിയത്‌. ജലം സംരക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 1991 മെയ്‌, 10, 11, 13 തിയ്യതികളില്‍ സംസ്ഥാനത്തൊട്ടാകെ മേഖല തലത്തില്‍ 60 ജലസംരക്ഷണ ജാഥകള്‍ നടത്തി. അന്താരാഷ്‌ട്ര ജലദശകത്തിന്റെ അവസാന വര്‍ഷത്തില്‍ കേരളത്തിന്റെ സവിശേഷ ജല പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യുക എന്നതാണ്‌ ഇതിലൂടെ ചെയ്‌തത്‌.

അക്ഷര സാക്ഷരതയില്‍ നിന്ന്‌ വികസന സാക്ഷരതയിലേക്ക്‌
സാക്ഷരതാ പ്രവര്‍ത്തനത്തിന്‌ ശേഷം നാട്ടിലെ വിഭവങ്ങളെ പറ്റിയും ബോധവാന്‍മാരാക്കുക, പ്രാദേശിക ആസൂത്രണപ്രക്രിയയുടെ മാതൃകകള്‍ വളര്‍ത്തിയെടുക്കുക. എന്നീ ലക്ഷ്യങ്ങളോടെ വികസന ആസൂത്രണ പ്രക്രിയയകളിലേക്ക്‌ പരിഷത്തിന്റെ മുഖ്യ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അക്ഷര സാക്ഷരതക്കായി കേരളം നേടിയെടുത്ത കൂട്ടായ്‌മയുടെ സാമൂഹ്യ അനുഭവത്തെ പ്രദേശിക വികസന പ്രക്രിയയിലേക്ക്‌ വികസിപ്പിക്കുക എന്നതോതില്‍ അക്ഷര സാക്ഷരതയില്‍ നിന്ന്‌ വികസന സാക്ഷരതയിലേക്ക്‌ എന്ന വിശാലമായ ലക്ഷ്യമായിരുന്നു പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത്‌.
ഈ ദിശയിലുള്ള പരിപാടികള്‍ 1979-82 കാലഘട്ടത്തിലെ ഗ്രാമശാസ്‌ത്ര സമിതി പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ആരംഭിച്ചിരുന്നു. 1976 ലെ വാഴയൂര്‍ സര്‍വ്വെ ഇതിന്റെ പ്രാഗ്‌ രൂപം ആയിരുന്നു. 1980 കളുടെ അവസാനത്തിലാണ്‌ ഐ.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ പാലക്കാട്‌ ജില്ലയില്‍ സ്ഥലജല ആസൂത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. 1987 ല്‍ പാലക്കാട്‌ ജില്ലയില്‍ നടന്ന ഗാലസപരീക്ഷണം കാര്‍ഷിക രംഗത്തെ ഉത്‌പാദന വര്‍ദ്ധനവിനുള്ള ഒരു പുതിയ ശ്രമം ആയിരുന്നു. 1980 കളിലെ പരിഷത്ത്‌ സമ്മേളനങ്ങളില്‍ കാര്‍ഷിക ആസൂത്രണം, വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ കേരളത്തിന്റെ വ്യവസായ രംഗം എന്നിവ ക്ലാസ്സുകള്‍, സെമിനാറുകള്‍, സുവനീറുകള്‍ എന്നിവയ ചര്‍ച്ചാവിഷയം ആയിരുന്നു. 1990 ല്‍ മണ്ണുത്തിയില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ കേരളത്തിനൊരു കാര്‍ഷക പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു വലിയ സെമിനാര്‍ നടക്കുകയുണ്ടായി.
1990ല്‍ വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ പഞ്ചായത്തുകളില്‍ വികസന പ്രൊജക്‌ടുകള്‍ തയ്യാറാക്കുന്നതിനുള്ള ഒരു പഠന കളരി തിരുവനന്തപുരത്തു വെച്ചു നടന്നു. പഠന കളരിയെ തുടര്‍ന്ന്‌ പഞ്ചായത്തുകള്‍ തോറും കേരളത്തിന്റെ വികസന പ്രതിസന്ധിയെക്കുറിച്ചും സംഘടന മുന്നോട്ടു വക്കുന്ന ബദല്‍ വികസന പരിപ്രേക്ഷ്യത്തെ കുറിച്ചും ക്ലാസുകള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കി. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖ ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.

വിഭവഭൂപട നിര്‍മ്മാണം
1991 ല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്‌ ശേഷം ഏറ്റെടുത്ത വികസന രംഗത്തെ സുപ്രധാനമായ പ്രവര്‍ത്തനം ആയിരുന്നു കേരളത്തിലെ വലിയ 23 പഞ്ചായത്തുകളില്‍ നടത്തിയ വിഭവഭൂപട നിര്‍മ്മാണം. വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രകിയ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കം ആയിരുന്നു ഇത്‌. സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വമ്പിച്ച യുവശക്തിയെ ക്രിയാത്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. വിവരശേഖരണം. ശേഖരിച്ച വിവരങ്ങളെ ഭൂപടത്തിലേക്ക്‌ പകര്‍ത്തല്‍, സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ശാസ്‌ത്രജ്ഞര്‍ നേരിട്ട്‌ അടയാളപ്പെടുത്തുന്ന സയന്റിഫിക്ക്‌ മാപ്പിംങ്‌, ഇവയുടെ അടിസ്ഥാനത്തില്‍ ആറ്‌ തരത്തിലുള്ള ഭൂപടങ്ങള്‍ നിര്‍മ്മിക്കല്‍, ഭൂപടങ്ങളെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ വികസനത്തിനുള്ള ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കല്‍ എന്നീ ആറു ഘട്ടങ്ങളായാണ്‌ വിഭവ ഭൂപട നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്‌. ആദ്യ അഞ്ച്‌ ഘട്ടപ്രവര്‍ത്തനങ്ങളും വിഭവഭൂപടം നിര്‍മ്മാണം പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ നടന്നു. സെന്റര്‍ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസിന്റെ (CESS) യുടെയും പരിഷത്തിന്റെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ്‌ വിഭവഭൂപട നിര്‍മ്മാണം നടന്നത്‌.

കല്യാശ്ശേരിയിലെ സമഗ്ര ആസൂത്രണം
തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ വിഭവഭൂപട നിര്‍മ്മാണം നടത്തനാവാമെങ്കിലും പഞ്ചായത്തുകളുടെ വികസനത്തിന്‌ ഒരു സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക്‌ അത്‌ വികസിച്ചില്ല. പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കൊപ്പം, ആ പഞ്ചായത്തിലെ ഒരു ജീവിതത്തെ കുറിച്ചും ജനങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചും, മനുഷ്യ വിഭവങ്ങളെകുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സാമൂഹ്യ സാമ്പത്തീക സര്‍വ്വെ കൂടി ആവശ്യമായിരുന്നതിനാല്‍ ഒരു പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ വിഭവ ഭൂപട നിര്‍മ്മാണത്തോടൊപ്പം സാമൂഹ്യ സാമ്പത്തിക സര്‍വ്വെ നടത്തുന്നതിനും പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിനും പരിഷത്ത്‌ തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തില്‍ ആയിരുന്നു 1993-94 കാലഘട്ടത്തില്‍ ഈ പ്രവര്‍ത്തനം നടന്നത്‌. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനം നല്‍കി വിവരങ്ങള്‍ ശേഖരിക്കുകയും ഒരു ക്യാമ്പില്‍ വച്ച്‌ വിവരങ്ങള്‍ ക്രോഡീകരിച്ച പട്ടികകളും അപഗ്രഥനങ്ങളും തയ്യാറാക്കുകയും ചെയ്‌തു. പഠനത്തോടൊപ്പം തന്നെ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്‌ താഴേക്ക്‌ ആസൂത്രണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിക്കുന്നത്‌ ജനകീയ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. പഞ്ചായത്തിലാകെ 25-30 വീടുകള്‍ക്ക്‌ ഒരയല്‍ക്കൂട്ടം എന്ന നിലയില്‍ 150 അയല്‍ക്കൂട്ടങ്ങളും ഓരോ അയല്‍ക്കൂട്ടത്തില നിന്ന്‌ തെരഞ്ഞെടക്കപ്പെട്ട ഒരു പുരുഷനും, ഒരു വനിതകളും ഉള്‍പ്പെട്ട പഞ്ചായത്ത്‌ വികസന സമിതിയും ഇവിടെ രൂപീകരിച്ചു. അന്ന്‌ കേരള പഞ്ചായത്തിരാജ്‌ നിയമം നിലവില്‍ വന്നിരുന്നില്ല. ആലപ്പുഴയിലെ കന്നിമാടത്തെ സി.പങ്കജാക്ഷകുറിപ്പിന്റെ തരക്കൂട്ടം എന്ന ആശയത്തില്‍ നിന്നാണ്‌ അയല്‍ക്കൂട്ടം എന്ന ആശയം പരിഷത്ത്‌ സ്വീകരിച്ചത്‌ വിഭവ ഭൂപടവും, സാമൂഹ്യ സാമ്പത്തിക സര്‍വ്വേയിലെ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ അയല്‍ക്കൂട്ടങ്ങളെയും പഞ്ചായത്ത്‌ വികസന സമിതിയേയും ഉപോയഗിച്ച്‌ 1994 ല്‍ കല്യാശ്ശേരി പഞ്ചായത്തിന്‌ ഒരു സമഗ്ര വികസന പദ്ധതി ഉണ്ടാക്കി. കേരളത്തില്‍ ഒരു പഞ്ചായത്തിന്‌ തനതായ വികസന പദ്ധതി താഴെതലത്തില്‍ നിന്നുണ്ടാക്കിയ ആദ്യത്തെ പരീക്ഷണം ആയിരുന്നു കല്യാശ്ശേരിയില്‍ നടന്നത്‌.

പി.എല്‍.ഡി.പി

കല്യാശ്ശേരി പഞ്ചായത്തിലൂടെ അനുഭവങ്ങള്‍ 1995 ഒക്‌ടോബര്‍ 2, 3 തിയ്യതികളില്‍ തിരുവനന്തപുരത്ത്‌ സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ നടന്ന സെമിനാര്‍ അവതരിപ്പിച്ചും ഡോ.കെ.എന്‍.രാജ്‌. പ്രൊഫ. ഐ.എസ്‌.ഗുലാത്തി, ഇ.എം.എസ്‌.നമ്പൂതരിപ്പാട്‌, എ.കെ. ആന്റണി തുടങ്ങിയ പ്രമുഖര്‍ ആ സെമിനാറില്‍ പങ്കെടുത്തു. കല്യശ്ശേരിയിലെ അനുഭവങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‌ വ്യത്യസ്‌ത രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ ഉള്ള പഞ്ചായത്തുകളില്‍ ഇത്ര വിലുലീകൃതമായ തോതില്‍ പരീക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന അഭിപ്രായം ആണ്‌ അവിടെ ഉണ്ടായത്‌.
വിപുലമായ ഒരു പദ്ധതി എന്ന നിലയില്‍ സഹായം ലഭ്യമാക്കുന്നതിന്‌ സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ ആ കാലത്ത്‌ ആരംഭിച്ച Kerala Research Programme for Local Level Development
എന്ന പദ്ധതിയില്‍ IRTCയുടെ ഒരു പ്രോജക്‌ടായി ഇത്‌ ഉള്‍പ്പെടുത്തി. മയ്യില്‍ (കണ്ണൂര്‍), മെഴുവേലി, (പത്തനം തിട്ട), കുമരകം (കോട്ടയം), മാടക്കത്തറ (തൃശ്ശൂര്‍), ഒഞ്ചിയം (കോഴിക്കോട്‌) എന്നീ അഞ്ചു പഞ്ചായത്തുകളിലാണ്‌ 1995 മുതല്‍ ഈ പദ്ധതി ആരംഭിച്ചത്‌. പരിപാടിയുടെ ഔപചാരികമായ തുടക്കം 1996 ഏപ്രില്‍ ആയിരുന്നു. 1996 ല്‍ ജനകീയാസൂത്രണ പ്രവര്‍ത്തനം ആരംഭിച്ചതോടെ PLDP പദ്ധതിയുടെ പ്രവര്‍ത്തനവും അതിന്റെ കൂടി ഭാഗമായി മാറി. പദ്ധതി 1996 മുതല്‍ 2001 കാലഘട്ടം വരെ തുടര്‍ന്നു. PLDP പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭവ വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കുവാന്‍ പരിശീലനം, നീരൊഴുക്കു ഭൂപട നിര്‍മ്മാണ ശില്‌പശാല, കാര്‍ഷക വികസന ശില്‌പശാലകള്‍, ദ്വിതീയ വിവരശേഖരങ്ങളില്‍ ജില്ലാ ഡോക്‌ടര്‍മാരുടെ സംഗമം, സ്‌ത്രീപദവി പഠനം, ശില്‌പശാലാ, പ്രൊജക്‌ടുകള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം സാമൂഹ്യ സാമ്പത്തിക സര്‍വ്വെ എന്നിവ തെരെഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടത്തി. ഇതില്‍ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പില്‍ക്കാലത്ത്‌ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകമായി.
കേരളത്തില്‍ പ്രാദേശിക ആസൂത്രണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ 1957 മുതല്‍ നടന്നിട്ടുണ്ട്‌. 1987 ലാണ്‌ അതിനെ ഫലപ്രദമായി കൊണ്ടുവരാനുള്ള ആദ്യശ്രമം ജില്ലാ കൗണ്‍സിലറുകളുടെ രൂപത്തില്‍ സര്‍ക്കാരില്‍ നിന്ന്‌ ഉണ്ടായത്‌. 1990 കളില്‍ ഇ.എം.എസ്‌, കെ.എന്‍.രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ വളര്‍ന്നു വന്നിരുന്നു. 73, 74 ഭരണഘടനാ ഭേദഗതികളും 1994ലെ കേരള പഞ്ചായത്തിരാജ്‌ നിയമവും ഈ ചര്‍ച്ചകള്‍ക്ക്‌ ആക്കം പകര്‍ന്നു. 1094 ല്‍ തിരുവനന്തപുരത്ത്‌ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസ്സിന്‌ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്‌ അധികാര വികേന്ദ്രീകരണം ആയിരുന്നു.
കേരളത്തിലെ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി അധികാര വികേന്ദ്രീകരണം കൂടിയപ്പോള്‍ ഉദയം കൊണ്ടേ ജനകീയാസൂത്രണത്തിന്റെ സംഘടാന രൂപങ്ങളുടെ ആസൂത്രണ പ്രക്രിയയും രൂപപ്പെടുത്തുന്നതില്‍ വിഭവ ഭൂപടനിര്‍മ്മാണം, പഞ്ചായത്ത്‌ തല സമഗ്ര ആസൂത്രണം PLDP എന്നിവയിലൂടെയുള്ള പരിഷത്തിന്റെ അനുഭവങ്ങള്‍ ഏറെ സംഭാവന ചെയ്യുകയുണ്ടായി. 1996 ലെ സംബ്‌തബറില്‍ വയനാട്ടില്‍ വെച്ചു നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യമ്പിനെ ജനകീയാസൂത്രണ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കുള്ള ഒരു പരിശീലനമാക്കി കൂടി മാറ്റി. ഇതിനാല്‍ തന്നെ 1996-2001 കാലഘട്ടത്തില്‍ ജനകീയാസൂത്രണ പ്രവര്‍ത്തനത്തില്‍ പരിഷത്ത്‌ സംഘടനയുടേയും പ്രവര്‍ത്തകരുടേയും വര്‍ദ്ധിതമായ പങ്കാളിത്തം ദൃശ്യമായി.

വികസന ജാഥകള്‍
1998 ല്‍ പരിഷത്തിന്റെ വികസന സമീപനം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനും, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളിലെ ഒരു പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനത്താകെ 243 വികസന ജാഥകള്‍ സംഘടിപ്പിച്ചു. ഇതേ വര്‍ഷം തന്നെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ലഘുലേഖാ പ്രയാണം ഗ്രാമപാര്‍ലമെന്റ്‌, അയല്‍ക്കൂട്ട സംഘാടനം, പൗരബോധന പരിപാടി തുടങ്ങിവ പരിഷത്ത്‌ സംഘടിപ്പിച്ചു.

വികസന സെമിനാറുകള്‍
1998ല്‍ ഇ.എം.എസ്‌. സ്‌മരണയുടെ ഭാഗമായി കേരള വികസനവുമായി ബന്ധപ്പെട്ട 14 വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ ജില്ലകളില്‍ നടത്തി. ടൂറിസം, ഊര്‍ജ്ജം, മനുഷ്യവിഭവ ആസൂത്രണം, പട്ടികവര്‍ഗ്ഗ വികസനം, സ്‌ത്രീക്ഷേമം, അടിസ്ഥാന ജീവിത സൗകര്യം, കേരള ചരിത്രവും സംസ്‌കാരവും, കേരളത്തിന്റെ ധന പ്രതിസന്ധി, നദീജല പ്രശ്‌നം, കാര്‍ഷിക വികസനവം, പ്രവാസി മലയാളി പ്രശ്‌നം, മത്സ്യവിഭവ വികസനം, വ്യാവസായിക വികസനം, ഭരണപരിഷ്‌കാരം എന്നീ വിഷയങ്ങളാണ്‌ ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്‌തത്‌. ഓരോ വിഷയത്തിലും പ്രഗ്‌തഭരായ വിദഗ്‌ധരാണ്‌ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്‌.

അട്ടപ്പാടി പഠനം
1998ല്‍ IRTCയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയുടെ വികസനാവസ്ഥയെ കുറിച്ച്‌ ഒരു പഠനം നടത്തി. അതാത്‌ വര്‍ഷങ്ങളില്‍ അട്ടപ്പാടിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ഈ സ്ഥിതി തുടരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു പഠന ലക്ഷ്യം. ഈ പഠനം വിജയകരമായി പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. അട്ടപ്പാടിയെക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഒരു ആധാരരേഖയാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌

ഉത്‌പാദനാധിഷ്‌ഠിത വികസനത്തിലേക്ക്‌
2004ല്‍ കാഞ്ഞങ്ങാട്‌ വെച്ച്‌ നടന്ന പ്രവര്‍ത്തക ക്യാമ്പില്‍ വച്ചാണ്‌ കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ നിര്‍ണ്ണായകമായ നിലപാട്‌ പരിഷത്ത്‌ സ്വീകരിക്കുന്നത്‌. വികസനത്തിന്റെ സ്ഥായിത്വത്തിനും തുല്യതക്കും പാത സ്വീകരിക്കണം എന്ന നിലപാട്‌ ഈ ക്യാമ്പ്‌ സ്വീകരിച്ചു. പിന്നീടുള്ള പരിഷത്തിന്റെ വികസന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഈ നിലപാടുകളുടെ തുടര്‍ച്ച ആയിരുന്നു.

കേരള പഠനം
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചു കൂടുതല്‍ ആഴത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തുന്നതിന്‌ കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു? എന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 6000 വീടുകളെ സാംപിള്‍ ആയി എടുത്ത്‌ നടത്തിയ വിപുലമായ ജനകീയ പഠനം ആയിരുന്നു 2004ല്‍ നടത്തിയ കേരള പഠനം. വികസനത്തെ സംബന്ധിച്ച്‌ പരിഷത്ത്‌ അതുവരെ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക്‌ സ്ഥിരീകരണം നല്‍കാന്‍ ഈ പഠനം സംഘടനയെ സഹായിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, വരുമാനം, വരുമാന സ്രോതസ്സുകള്‍, തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍, ഉപഭോഗത്തിലെ പ്രവണതകള്‍, പുതിയ തൊഴില്‍ മേഖലകള്‍, തൊഴിലില്ലായ്‌മയുടെ പ്രത്യേകത, വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, രാഷ്‌ട്രീയ ആഭിമുഖ്യം, വിശ്വാസം, തുടങ്ങി വിപുലമായ വിവരങ്ങള്‍ ഈ പഠനത്തിലൂടെ ലഭിച്ചു. 2004ല്‍ ആരംഭിച്ച ഈ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 2006ല്‍ പുറത്തിറക്കി.
ധനസമാഹരണം ഉള്‍പ്പെടെ തികച്ചും ജനീകയമായി നടത്തിയ പഠന പരിപാടിയില്‍ പരിഷത്ത്‌ പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി 5000 പേര്‍ പങ്കാളികളായി.
കേരള വികസനവുമായി ബന്ധപ്പെട്ട്‌ പരിഷത്ത്‌ നടത്തിയ ഇടപെടലുകളുടെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു കേരള പഠനം. വികസന രംഗത്തെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതോടൊപ്പം അവയെ മുന്നോട്ട്‌ നയിക്കുന്നതിന്‌ സഹായകമാകുന്ന പഠന പ്രവര്‍ത്തനങ്ങളിലും പരിഷത്ത്‌ പങ്കാളിയായി, 1987 ലും 1997 ലും നടത്തിയ ആരോഗ്യ സര്‍വ്വെ ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന ഒന്നാണ്‌.
കേരളത്തില്‍ വളര്‍ന്നു വരുന്ന അസമത്വം, സമ്പത്തിന്റെ കേന്ദ്രീകരണം, പ്രാഥമിക മേഖലകളുടെ തകര്‍ച്ച, സേവന മേഖലയുടെ കച്ചവടവത്‌ക്കരണം, ശക്തമാക്കുന്ന സാമൂദായിക-ജാതീയ ചിന്തകള്‍ എന്നിവയെക്കുറിച്ച്‌ തെളിവുള്ള വിവരങ്ങള്‍ കേരള പഠനം നല്‍കി. അസമത്വത്തെ കുറച്ചുകൊണ്ടുവരുന്നതിനും വികസന പ്രക്രിയയുടെ സ്ഥായിത്വം ഉറപ്പാക്കുന്നതുമായ ഉത്‌പാദന മേഖലയില്‍ അധിഷ്‌ഠിതമായ ഒരു വികസന സമീപനമാണ്‌ കേരളത്തിന്‌ വേണ്ടത്‌ എന്ന നിലപാട്‌ പരിഷത്ത്‌ സ്വീകരിച്ചത്‌ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌.

2006 വികസന ജാഥകള്‍
കേരള വികസനത്തിന്റെ അസമത്വ പ്രവണതകളേയും, സാമൂഹ്യ രീതിയുടെ തകര്‍ച്ചയേയും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സുസ്ഥിര വികസനം-സാമൂഹിക നീതി എന്ന തലക്കെട്ടില്‍ 2006 ല്‍ പരിഷത്ത്‌ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. കേരള പഠനത്തിന്റെ കണ്ടെത്തലുകള്‍ ഈ ലഘുലേഖയില്‍ വിശദീകരിച്ചു. ഈ ലഘുലേഖയെ അധിഷ്‌ഠിതമാക്കി ജില്ലാതലങ്ങളില്‍ കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു.

കേരളത്തെ അറിയുക: കേരളത്തെ മാറ്റുക
കേരളത്തിന്റെ നിലവിലുള്ള വികസന പ്രയാണത്തിന്‌ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ബദലുകള്‍ സൃഷ്‌ടിക്കുന്നതിന്‌ വേണ്ടി നടത്തിയ ശ്രമം ആയിരുന്നു 2006 ല്‍ പരിഷത്ത്‌ നടത്തിയ കേരളത്തെ അറിയുക കേരളത്തെ മാറ്റുക എന്ന പഠനപരിപാടി. പരിഷത്തിന്റെ 140 മേഖലകളില്‍ ഓരോ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ ആഴത്തില്‍ പഠിക്കുക എന്നതും, അതിന്റെ അടുത്തഘട്ടത്തില്‍ അവയെ മാറ്റി തീര്‍ക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുക എന്നതും ആയിരുന്നു ലക്ഷ്യം. കേരള പഠനത്തില്‍ ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള സൂക്ഷ്‌മ അന്വേഷണത്തിന്റെ ലക്ഷ്യവും ഇതിന്‌ ഉണ്ടായിരുന്നു. 50 ലധികം മേഖലകളില്‍ ഈ പഠന പരിപാടി നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നേറിയില്ല.

വേണം മറ്റൊരു കേരളം ക്യാമ്പയിന്‍

വികസനത്തിലെ അസമത്വം, തകരുന്ന ഉത്‌പാദനമേഖല, പാരിസ്ഥിതിക തകര്‍ച്ച, നിഷേധിക്കപ്പെടുന്ന ലിംഗനീതി, വര്‍ദ്ധിക്കുന്ന ക്രിമിനല്‍ വത്‌ക്കരണം, ഗുണതയില്ലാതാകുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ എന്നിവ ചൂണ്ടിക്കാട്ടി കേരള വികസന പ്രയാണത്തിന്റെ അപകടം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനും, മറ്റൊരു കേരളത്തെ പറ്റിയുള്ള ചര്‍ച്ച നടത്തുന്നതിനും ആയി 2011-12 വര്‍ഷത്തില്‍ പരിഷത്ത്‌ നടത്തിയ വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം ആയിരുന്നു- വേണം മറ്റൊരു കേരളം മൂന്നു തരം പ്രവര്‍ത്തനങ്ങളാണ്‌ ഈ ക്യാമ്പയിന്റെ ഭാഗമായി നടന്നത്‌.

  • പ്രാദേശിക ഇടപെടലുകള്‍
  • വിഷയാധിഷ്‌ഠിത സെമിനാറുകള്‍
  • വേണം മറ്റൊരു കേരളം പദയാത്ര
വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ആദ്യപടിയായി പരിഷത്തിന്റെ ഓരോ മേഖലയിലും പ്രാദേശിക പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ പഠന ഇടപെടല്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്‌തും നവംബര്‍ 1 ന്‌ ഈ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കപ്പെടും ആദ്യഘട്ടത്തില്‍ 72 മേഖലകളിലാണ്‌ ഇതുമായി ബന്ധപ്പെട്ട പഠന ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. തുടര്‍ ഇടപെടലുകള്‍ വേണ്ടത്ര പുരോഗമിച്ചില്ല. വികസന രംഗങ്ങള്‍ പ്രാദേശിക ഇടപെടലിന്റെ സാധ്യതകള്‍ ഈ പ്രവര്‍ത്തനം കാണിച്ചു തന്നു.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പതിനാല്‌ വിഷയങ്ങളില്‍ സംസ്ഥാനതല ശില്‌പശാലകളും, തുടര്‍ന്ന്‌ സെമിനാറുകളും 2011 വര്‍ഷത്തില്‍ നടത്തി. സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ കരട്‌ രൂപം തയ്യാറാക്കുക, ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു ശില്‌പശാലകളുടെ ലക്ഷ്യം. ശില്‌പശാലകളിലും തുടര്‍ന്ന്‌ നടന്ന സെമിനാറുകളിലുമായി അന്‍പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
ഓരോ രംഗത്തും സംസ്ഥാനതലത്തില്‍ വിദഗ്‌ധരായ ആളുകളാണ്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്‌. കേരളത്തിന്റെ കാര്‍ഷിക മേഖല, പാര്‍പ്പിടരംഗം, ആദിവാസി വികസനം എന്നീ വിഷയങ്ങളാണ്‌ സെമിനാറുകളിലും ശില്‌പശാലകളിലും കൈകാര്യം ചെയ്‌തത്‌. ഓരോ മേഖലയിലേയും നിലവിലുള്ള കേരളത്തിന്റെ അവസ്ഥയും നാളത്തെ കേരളത്തിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളും പങ്കിടാനാണ്‌ ശില്‌പശാലകളിലൂടെയും, സെമിനാറുകളിലൂടെയും ശ്രമിച്ചത്‌. 2012 വര്‍ഷത്തെ സുവനീര്‍ ആയി പുറത്തിറക്കിയ പുതുകേരള ചിന്തകള്‍ എന്ന പുസ്‌തകം ഈ ശ്രമത്തിന്റെ ഉത്‌പന്നം ആയിരുന്നു. കേരള വികസനത്തിന്റെ വിവിധ ധാരകളെ പരിശോധിക്കാനാണ്‌ ഇതിലൂടെ ശ്രമിച്ചത്‌.
ശില്‌പശാലകളുടേയും, സെമിനാറുകളുടേയും ലക്ഷ്യം തുടര്‍ച്ചയായി വേണം മറ്റൊരു കേരളം എന്ന ആശയങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ വേണ്ടി 2012 ജനവരി മാസത്തില്‍ സംസ്ഥാനതലത്തില്‍ വിപുലമായ രണ്ട്‌ പദയാത്രകള്‍ പരിഷത്ത്‌ സംഘടിപ്പിച്ചു. കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച്‌ ആലുവായില്‍ സമാപനവും ആയിരുന്നു. ആ പദയാത്രകള്‍ വേണം മറ്റൊരു കാര്‍ഷിക കേരളം വേണം മദ്യരഹിത കേരളം, വേണം സ്‌ത്രീ സുരക്ഷയുള്ള കേരളം, വേണം പൊതു വിദ്യാഭ്യാസ കേരളം എന്നിങ്ങനെ മറ്റൊരു കേരളത്തിനായുള്ള മുദ്രാവാക്യങ്ങളാണ്‌ പ്രധാനമായും ഉന്നയിച്ചത്‌. 1991 ലെ സ്വാശ്രയ ജാഥകള്‍ക്ക്‌ ശേഷം പരിഷത്ത്‌ നടത്തിയ ഏറ്റവും വലിയ ഒരു ജനസമ്പര്‍ക്ക പരിപാടി ആയിരുന്നു വേണം മറ്റൊരു കേരളം പദയാത്രകള്‍.

വേണം മറ്റൊരു കേരളത്തില്‍ നിന്ന്‌ നാളത്തെ കേരളത്തിലേക്ക്‌
നിലവിലുള്ള കേരളത്തെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ മൊത്തമായി ഉന്നയിക്കുകയും മറ്റൊരു കേരളത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുമ്പോഴും നാളത്തെ കേരളത്തിന്റെ വിശദാംശങ്ങള്‍ സൂക്ഷ്‌മാംശത്തില്‍ വ്യക്തമാക്കാന്‍ പരിഷത്തിന്‌ തനിയെ കഴിയുമായിരുന്നില്ല. ഇതിന്‌ ഓരോ മേഖലയിലേയും വിദഗ്‌ധര്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം സംഘടനയ്‌ക്ക്‌ ആവശ്യമായിരുന്നു. ഓരോ മേഖലയിലേയും വിദഗ്‌ധരേയും, ആക്‌ടിവിസ്റ്റുകളായ ആളുകളേയും ഒരു കുടക്കീഴില്‍ കൊണ്ട്‌വന്ന്‌ ആശയങ്ങള്‍ പങ്കിടുന്നതിനുള്ള ശ്രമങ്ങള്‍ ആയിരുന്നു 2013 ഏപ്രില്‍ മാസത്തില്‍ തുടങ്ങി ഡിസംബര്‍ മാസം വരെ നീണ്ടുനിന്ന വികസന സംഗമങ്ങളും കേരള വികസന കോണ്‍ഗ്രസ്സും.
വിഷയാധിഷ്‌ഠിതമായ കേരള വികസന സംഗമങ്ങള്‍ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടന്നത്‌. ഏപ്രില്‍ 29,30 മെയ്‌ 1 തീയ്യതികളില്‍ തിരുവനന്തപുരത്തും നവംബര്‍ 10,11 തീയ്യതികളില്‍ കണ്ണൂരിലും, നവംബര്‍ 16,17 തീയ്യതികളില്‍ പാലക്കാടും വെച്ചാണ്‌ സംഗമങ്ങള്‍ നടന്നത്‌. തിരുവനന്തപുരത്തും യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പരിപാടിയില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ, പ്രകൃതി വിഭവങ്ങള്‍, തൊഴില്‍ സുരക്ഷ, ഗതാഗതം-ഊര്‍ജ്ജം എന്നീ വിഷയങ്ങളാണ്‌ ചര്‍ച്ച ചെയ്‌തത്‌. കണ്ണൂര്‍ വി.കെ.കൃഷ്‌ണമേനോന്‍ മെമ്മോറിയല്‍ കോളേജില്‍ വെച്ച്‌ നടന്ന വികസന സംഗമത്തില്‍ ഭരണനിര്‍വ്വഹണം, വ്യവസായം, പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, കേരളത്തിന്റെ ധനകാര്യം എന്നീ വിഷയങ്ങള്‍ ആണ്‌ ചര്‍ച്ച ചെയ്‌തത്‌. മൂന്ന്‌ സംഗമങ്ങളിലായി 1100 പ്രതിനിധികളും 350ലധികം വിദഗ്‌ധരും പങ്കാളികളായി. ആദ്യ ദിവസം പൊതു വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള സെമിനാറുകളും രണ്ടാം ദിവസം ഉപവിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശില്‍പ്പശാലകളും എന്നതായിരുന്നു സംഗമങ്ങളുടെ ഉള്ളടക്കം. അതത്‌ മേഖലയിലെ മാതൃക അനുഭവങ്ങള്‍ പങ്കിടുന്നതിനുള്ള സമാന്തര സെഷനുകളും തിരുവനന്തപുരം, കണ്ണൂര്‍ സംഗമങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
ഡിസംബര്‍26,27,28 തീയ്യതികളില്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ വെച്ചാണ്‌ കേരള വികസന കോണ്‍ഗ്രസ്സ്‌ നടന്നത്‌. കേരള വികസന സംഗമങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച്‌ കൊണ്ട്‌ ചര്‍ച്ച ചെയ്യുന്നതിനുള്ള അവതരണങ്ങളാണ്‌ വികസന കോണ്‍ഗ്രസ്സില്‍ നടന്നത്‌. ഇതോടൊപ്പം വികസന സംഗമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്ന കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള കുടിയേറ്റം, സാംസ്‌കാരിക രംഗം, സഹകരണ മേഖല, ഐ.ടി, എന്നീ വിഷയങ്ങളിള്‍ അധിഷ്‌ഠിതമാക്കിയ സെമിനാറുകളും ശില്‍പ്പശാലകളും കോണ്‍ഗ്രസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. പതിനാറ്‌ സെമിനാറുകളും അന്‍പതോളം ശില്‍പ്പശാലകളും ഉള്‍പ്പെട്ട വിപുലമായ ഒരു അക്കാദമിക പ്രവര്‍ത്തനം ആയിരുന്നു ഇത്‌. സമാന്തരമായി നാല്‌ വിഷയങ്ങളില്‍ സെമിനാറുകളും 10 മുതല്‍ 16 വരെ ശില്‍പ്പശാലകളും നടക്കുന്ന രീതിയിലാണ്‌ മൂന്ന്‌ ദിവസത്തെ ഈ കോണ്‍ഗ്രസ്സ്‌ ആസൂത്രണം ചെയ്‌തത്‌. 700 പേര്‍ വികസന കോണ്‍ഗ്രസ്സില്‍ പങ്കാളികാളായി. 300ഓളം അക്കാദമിക വിദഗ്‌ധര്‍ ഇതിന്റെ ഭാഗമായ ചര്‍ച്ചകളില്‍ അവതാരകരും പാനല്‍ അംഗങ്ങളുമായി പങ്കാളികളായി. കേരള ആസൂത്രണ ബോര്‍ഡ്‌ കേരള വികസനത്തെക്കുറിച്ച്‌ ഒരുക്കിയ വിഷന്‍ 2030 എന്ന രേഖ ചര്‍ച്ച ചെയ്യുന്നതിനുള്ള സെമിനാറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
വികസന കോണ്‍ഗ്രസ്സിന്റെ സമാപന വേദിയില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട്‌ പരിഷത്ത്‌ പ്രസിഡന്റ്‌ ഡോ.എന്‍.കെ ശശിധരന്‍പിള്ള നടത്തിയ അവതരണത്തോട്‌ പ്രതികരിച്ച്‌ കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ള രമേശ്‌ ചെന്നത്തല, പന്ന്യന്‍ രവീന്ദ്രന്‍, ഡോ.ടി.എം.തോമസ്‌ ഐസക്ക്‌ എന്നിവര്‍ പ്രതികരിച്ചു.
കേരള വികസനത്തെക്കുറിച്ച്‌ അടുത്തകാലത്തായി നടന്ന ഗൗരവമുള്ള ഒരു അക്കാദമിക പ്രവര്‍ത്തനം ആയി കേരള വികസന സംഗമങ്ങളും വികസന കോണ്‍ഗ്രസ്സും മാറി. 300 ലധികം വരുന്ന അവതരണങ്ങളും പ്രബന്ധങ്ങളും ഇവയുടെ ഭാഗമായി വരുന്ന അവതരണങ്ങളും പ്രബന്ധങ്ങളും ഇവയുടെ ഭാഗമായി രൂപപ്പെട്ടു. സംഗമങ്ങളില്‍ അവതരിപ്പിച്ച പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചുകൊണ്ട്‌ പതിനാല്‌ രേഖകള്‍ വികസന കോണ്‍ഗ്രസ്സ്‌ ചര്‍ച്ചകള്‍ക്ക്‌ വേണ്ടി അച്ചടിച്ചു നല്‍കുന്നതിന്‌ കഴിഞ്ഞു. വികസന കോണ്‍ഗ്രസ്സില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കേരള വികസനത്തിനൊരു പരിപ്രേഷ്യം പുസ്തകം പണിപ്പുരയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668