2014, ഡിസംബർ 13, ശനിയാഴ്‌ച

അമ്പതാണ്ട്‌ തികയുന്ന പരിഷത്ത്

കേരള  ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ 50 വയസ്സ്‌ പൂര്‍ത്തിയാവുകയാണ്‌. 1957ല്‍ ഒറ്റപ്പാലത്ത്‌ വച്ച്‌ പ്രവര്‍ത്തനം തുടങ്ങിയ ശാസ്‌ത്രസാഹിത്യ സമിതി, 1962ല്‍ കോഴിക്കോട്‌ വച്ച്‌ രൂപീകരിച്ച ശാസ്‌ത്രസാഹിത്യപരിഷത്ത്‌, 1965ല്‍ ബോംബെയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഇവയെല്ലാം ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ്‌ പരിഷത്തിനെ വളര്‍ത്തി വികസിപ്പിച്ച്‌ മുന്നോട്ടു നയിച്ചത്‌.
പരിഷത്തിന്റെ രൂപീകരണത്തിനിടയാക്കിയ ഒട്ടേറെ സാമൂഹ്യഘടകങ്ങള്‍ അന്ന്‌ നിലനിന്നിരുന്നു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടായ ഉണര്‍വും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പൊതുബോധവും കേരളത്തില്‍ ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു. ശാസ്‌ത്രസാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റം മനുഷ്യരുടെ കഴിവിനെക്കുറിച്ചും ശാസ്‌ത്രത്തെക്കുറിച്ചും വലിയ പ്രതീക്ഷകളുണര്‍ത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശാസ്‌ത്രസാങ്കേതികവിദ്യയോടും ശാസ്‌ത്രീയ സമീപനത്തോടും കാണിച്ച പ്രത്യേക താല്‍പ്പര്യം രാജ്യത്ത്‌ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിരവധി ശാസ്‌ത്രഗവേഷണസ്ഥാപനങ്ങള്‍ ഉടലെടുത്തു. പഞ്ചവത്സര പദ്ധതിയില്‍ ശാസ്‌ത്രപുരോഗതിക്ക്‌ പ്രത്യേക പരിഗണന ലഭിച്ചു.
കേരളീയരെ ഒന്നിച്ചു ചേര്‍ക്കുന്ന ചരടായി മലയാള ഭാഷയെ തിരിച്ചറിഞ്ഞതോടെ ഐക്യകേരളത്തിന്‌ വേണ്ടിയുള്ള പരിശ്രമങ്ങളും സജീവമായി. ആശയ വിനിമയത്തിന്റെ എല്ലാ തലങ്ങളും കൈകാര്യം ചെയ്യാനാവും വിധം നമ്മുടെ മാതൃഭാഷ ശക്തമാണെന്ന ചിന്ത ശക്തി പ്രാപിച്ചു. ലോകമെങ്ങും സോഷ്യലിസ്റ്റു ശക്തികള്‍ക്കുണ്ടായ മുന്നേറ്റം, ശാസ്‌ത്രത്തിന്റെയും ശാസ്‌ത്രീയമായ ആസൂത്രണത്തിന്റെയും സഹായത്തോടെ സോവിയറ്റു യൂണിയന്‍ കൈവരിച്ച പുരോഗതി, ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരം ഉയര്‍ത്തിയ മൂല്യവത്തായ മുന്നേറ്റങ്ങള്‍, കേരളത്തില്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഇടതുപക്ഷ രാഷ്ട്രീയ വളര്‍ച്ച, ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പുരോഗമന നടപടികള്‍.... സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കാനാകുമെന്ന ശുഭപ്രതീക്ഷ വ്യാപകമാക്കി. ഈ ഘട്ടത്തിലാണ്‌ പരിഷത്ത്‌ രൂപം കൊള്ളുന്നത്‌.
1962ല്‍ ഏതാനും ശാസ്‌ത്രസാഹിത്യകാരന്മാരുടെ മുന്‍കയ്യില്‍ തുടങ്ങിയ പരിഷത്തിന്റെ തായ്‌ത്തടിയായ സംഘടന വിവിധ ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു ദശകം പിന്നിട്ടപ്പോള്‍ ശാസ്‌ത്രസാഹിത്യകാരന്മാരില്‍ നിന്നും അധ്യാപകരിലേയ്‌ക്കും ശാസ്‌ത്രതല്‍പ്പരരായ ബഹുജനങ്ങളിലേയ്‌ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ശാസ്‌ത്രക്ലാസ്സുകളും സെമിനാറുകളും പ്രഭാഷണങ്ങളും ജാഥകളുമായി പരിഷത്ത്‌ ജനമധ്യത്തിലേയ്‌ക്കിറങ്ങി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ അവസ്ഥ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നതിലേയ്‌ക്കും ശാസ്‌ത്രവും സമൂഹവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നതിലേയ്‌ക്കും പരിഷത്തിനെ കൊണ്ടുചെന്നെത്തിച്ചു. നിലവിലുള്ള ധനികവല്‍ക്കരണ ദരിദ്രവല്‍ക്കരണ അവസ്ഥയെ കീഴ്‌മേല്‍ മറിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യസൃഷ്ടിക്ക്‌ ശാസ്‌ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആഴത്തിലുള്ള സംവാദങ്ങള്‍ക്കാണത്‌ തുടക്കം കുറിച്ചത്‌. ഈ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ്‌ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം ഉരുത്തിരിഞ്ഞു വന്നത്‌.
ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആസൂത്രണം ചെയ്‌തു നടപ്പാക്കിയത്‌. സാമൂഹിക ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലെ പ്രശ്‌നങ്ങളെ സമീപിച്ചതും പരിഷത്തിന്റെതായ കാഴ്‌ച്ചപ്പാട്‌ രൂപപ്പെടുത്തിയതും ഈ മുദ്രാവാക്യത്തിന്റെ അന്തസ്സത്തയില്‍ ഉറച്ചുനിന്നുകൊണ്ടാണ്‌. ഈ മുദ്രാവാക്യത്തില്‍ ഉരച്ചുനോക്കിയാണ്‌ ഓരോ പ്രവര്‍ത്തനത്തിന്റെയും ജയാപജയങ്ങള്‍ വിശകലന വിധേയമാക്കാറുള്ളതും.
ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണഫലമായി ബഹുഭൂരിപക്ഷം തുടര്‍ച്ചയായി ദരിദ്രവല്‍ക്കരിക്കപ്പെടുകയോ ദരിദ്രവല്‍ക്കരണ ഭീഷണി നേരിടുകയോ ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണം. ഇതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്കൊക്കെ ശാസ്‌ത്രത്തിന്റെ ആയുധമണിയാന്‍ പ്രേരണ ചെലുത്തുകയാണു പരിഷത്ത്‌. ദരിദ്രവല്‍ക്കരിക്കപ്പെടുന്ന മഹാഭൂരിപക്ഷത്തോട്‌ പക്ഷപാതിത്വമുള്ള സുവ്യക്തമായൊരു രാഷ്ട്രീയ നിലപാട്‌ ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ തന്നെ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രത്തിന്റെ രീതിയെയും മുറുകെ പിടിച്ചുകൊണ്ട്‌ പരിഷത്ത്‌ അതിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ജനപക്ഷത്ത്‌ ഉറച്ചുനിന്നും ശാസ്‌ത്രത്തിന്റെ രീതി കൈവിടാതെയും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പരിഷത്തിന്റെ പ്രവര്‍ത്തനമേഖല ഏറെ വിപുലമായി. എല്ലാ പ്രവര്‍ത്തനങ്ങളെയും പരസ്‌പരബന്ധിതമായാണ്‌ പരിഷത്ത്‌ കാണുന്നത്‌. ഈ സമഗ്രതയാര്‍ന്ന സമീപനമാണ്‌ കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേയ്‌ക്ക്‌ പരിഷത്തിനെ എത്തിച്ചതും. അതിന്റെ അടിസ്ഥാനത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കരുത്തു പകര്‍ന്നതും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തിന്റെ ചിന്തയിലും പ്രവര്‍ത്തനത്തിലും സാരമായ സ്വാധീനം ചെലുത്തുവാന്‍ പരിഷത്തിനു കഴിഞ്ഞു.
ശക്തമായൊരു പാരിസ്ഥിതികാവബോധം, വികസനമെന്നാല്‍ കേവലമായ സാമ്പത്തിക വളര്‍ച്ചയല്ല, മുഴുവന്‍ ജനതയുടെയും ജീവിതനിലവാരമുയര്‍ത്താന്‍ ഉതകുംവിധം നീതിപൂര്‍വകവും ഭാവിതലമുറയ്‌ക്കുകൂടി പ്രയോജനപ്പെടുന്ന വിധം സ്ഥായിയായിരിക്കണമെന്നുമുള്ള കാഴ്‌ചപ്പാട്‌, ഡോക്ടര്‍, മരുന്ന്‌, ആശുപത്രി എന്ന പരമ്പരാഗത ആരോഗ്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഒരു ജനകീയ ആരോഗ്യ കാഴ്‌ചപ്പാട്‌ വളര്‍ത്തിയെടുത്തതും ആരോഗ്യമേഖലയിലെ കമ്പോള താല്‍പ്പര്യങ്ങള്‍ക്കെതിരെ ഗൗരവതരമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും, പാഠപുസ്‌തക കേന്ദ്രിതവും അധ്യാപക കേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസ രീതിക്കു പകരം പ്രവര്‍ത്തനോന്മുഖവും വിദ്യാര്‍ഥി കേന്ദ്രിതവുമായ ഒരു പാഠ്യപദ്ധതി വളര്‍ത്തിക്കൊണ്ടുവന്നത്‌, ബദല്‍ ഉല്‍പ്പന്നങ്ങളും പ്രാദേശിക ചെറുത്തുനില്‍പ്പുകളും ഉയര്‍ത്തി ആശയപ്രചാരണത്തോടൊപ്പം ആഗോള വല്‍ക്കരണ കെടുതികള്‍ക്കെതിരെ പ്രായോഗികമായ പ്രതിരോധങ്ങള്‍ തീര്‍ത്തത്‌, ശാസ്‌ത്രസാങ്കേതിക വിദ്യകളെ സാധാരണക്കാരന്റെ അരികത്തെത്തിക്കാന്‍ കഴിയും വിധം പരിഷത്തടുപ്പ്‌, ചൂടാറപ്പെട്ടി, ബയോ ഗ്യാസ്‌ പ്ലാന്റ്‌ തുടങ്ങിയവ വ്യാപകമായി പ്രചരിപ്പിക്കാനും അതുവഴി കാര്‍ബണ്‍ ഉത്സര്‍ജനം നിയന്ത്രിക്കാനാവുമെന്നും തെളിയിച്ചത്‌,... ഇങ്ങനെ അഭിമാനത്തോടെ പറയാന്‍ ഏറെയുണ്ട്‌. പതിനായിരക്കണക്കിന്‌ ശാസ്‌ത്രക്ലാസ്സുകള്‍, നൂറു കണക്കിന്‌ ജാഥകള്‍, കലാജാഥകള്‍ തുടങ്ങിയവ സംഘടിപ്പിച്ച്‌ പ്രവര്‍ത്തനശൈലിയിലും പ്രവര്‍ത്തനങ്ങളുടെ തനിമയിലും ചില സവിശേഷതകള്‍ പരിഷത്ത്‌ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട്‌ കണ്ടെത്തുന്നതിനു ആശയ പ്രചാരണത്തിലൂടെ പുതിയ സാധ്യത കണ്ടെത്തി. ഒരു പുതിയ വികസന കാഴ്‌ചപ്പാട്‌ വികസിപ്പിച്ചതോടൊപ്പം ഉല്‍പ്പാദനാധിഷ്‌ഠിത വികസന സങ്കല്‍പ്പത്തിനൂന്നല്‍ നല്‍കിയതും വികസനത്തിനുതകുന്ന പുതിയ മാതൃകകള്‍ സൃഷ്ടിച്ചതും അധികാരവികേന്ദ്രീകരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങി ജനജീവിതത്തിന്റെ നാനാതുറകളില്‍ ഇടപെട്ട്‌ ശാസ്‌ത്രം സാധാരണക്കാര്‍ക്ക്‌ അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരായുധമാക്കി മാറ്റാമെന്ന ആത്മവിശ്വാസം വളര്‍ത്താനും പരിഷത്ത്‌ നിരന്തരമായി ശ്രമിച്ചുപോന്നു.
സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം ആത്മാര്‍ഥമായ ഒട്ടനവധി ഇടപെടലുകള്‍ നടത്തി. അതുവഴി പുതിയ പ്രവര്‍ത്തനരൂപങ്ങളും കൂട്ടായ്‌മകളും വളര്‍ത്തിയെടുത്തു. ഗ്രാമപത്രവും കലാജാഥകളും ഗ്രാമപാര്‍ലമെന്റുകളും വിജ്ഞാനോത്സവവുമൊക്കെ പലരും അനുകരിച്ചു. പരിഷത്ത്‌ പ്രവര്‍ത്തകരുടെ ലാളിത്യവും സമഗ്രമായ കാഴ്‌ചപ്പാടും ആസൂത്രണ മികവും ഒട്ടനവധി പേരെ ആകര്‍ഷിച്ചു.
ഇന്ന്‌ പരിഷത്ത്‌ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിലേറെയായി ആഗോളവല്‍ക്കരണമെന്ന പേരില്‍ കമ്പോള ശക്തികള്‍ എല്ലാ തലങ്ങളിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. കമ്പോള തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനം ജനജീവിതത്തിലേയ്‌ക്ക്‌ വ്യാപിച്ചു എന്നതു മാത്രമല്ല, ഒരു വിഭാഗം ജനങ്ങള്‍ അതിനു അംഗീകാരവും നല്‍കിക്കഴിഞ്ഞു. അതേ സമയം അധ്വാനിക്കുന്നവരുടെ മേലുള്ള ചൂഷണരൂപങ്ങള്‍ ശക്തിപ്പെട്ടുവരികയും അവരെ പാര്‍ശ്വവല്‍ക്കരിക്കയും കൂടുതല്‍ ദാരിദ്ര്യത്തിലേയ്‌ക്ക്‌ തള്ളിയിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരിഷത്ത്‌ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലകളെല്ലാം ഇന്നു സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ കേന്ദ്രസ്ഥാനത്താണ്‌. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റര്‍, സംസ്‌കാരം, പ്രാദേശിക വികസനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെല്ലാം വലിയ സംഘര്‍ഷങ്ങളാണ്‌ നടക്കുന്നത്‌. സ്വാഭാവികമായും ഈ മേഖലകളിലെല്ലാം ശക്തവും ഫലപ്രദവുമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്ന സന്ദര്‍ഭമാണിത്‌.
ആധുനിക കേരളത്തിന്റെ നേട്ടങ്ങള്‍ക്കടിസ്ഥാനമായ നവോത്ഥാന മൂല്യങ്ങള്‍ക്ക്‌ വലിയ തിരിച്ചടികളാണിന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. യുക്തിചിന്തയും സംഘപ്രവര്‍ത്തനങ്ങളിലൂടെ വികസിച്ച രാഷ്ട്രീയബോധവും ജനാധിപത്യബോധവും തകര്‍ച്ചയെ നേരിടുകയും പകരം സങ്കുചിത ജാതിമത പക്ഷപാത ചിന്തകള്‍ വളരെ വേഗം നമ്മെ ഗ്രസിച്ചുകൊണ്ടിരി ക്കയുമാണ്‌.
`വേണം മറ്റൊരു കേരളം' എന്ന പരിപാടിയിലൂടെ പരിഷത്ത്‌ ഉയര്‍ത്തിയ സാമ്പത്തികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ബഹുഭൂരിഭാഗത്തിനും തിരിച്ചറിയാനാകാത്തതും ചെറുത്തുനില്‍പ്പുകളും പരിഹാരനടപടികളും ഉയരാതിരിക്കുന്ന തിനും കാരണം കേരളം വളര്‍ത്തി വലുതാക്കിയ ജനാധിപത്യബോധത്തിനും ശാസ്‌ത്രബോധത്തിനുമേറ്റ തിരിച്ചടികളാണ്‌.
നവലിബറല്‍ പരിഷ്‌കാരങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്‌. മത, സാമുദായികശക്തികള്‍ ചേര്‍ന്ന്‌ മതനിരപേക്ഷതയെ തകര്‍ക്കുന്നു. കപടവിശ്വാസങ്ങളുടെ പേരില്‍ യുക്തിചിന്തയും ശാസ്‌ത്രബോധവും മനുഷ്യമനസ്സുകളില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നു. എന്തും കമ്പോളവല്‍ക്കരിക്കുന്ന ഈ സാഹചര്യം സാങ്കേതികവിദ്യകളെ ദുരുപയോഗിക്കുകയും അതിന്റെ പിറകിലുള്ള ശാസ്‌ത്രചിന്തയേയും നിരീക്ഷണ പരീക്ഷണയുക്തിയേയും അവഗണിക്കുകയും ചെയ്യുന്നു. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട്‌ ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ പരിഷത്ത്‌ പ്രതി ജ്ഞാബദ്ധമാണ്‌. `വേണം മറ്റൊരു കേരളം' എന്ന സുപ്രധാന ക്യാമ്പയിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളെ ഈ വിധത്തില്‍ വികസിപ്പിക്കുവാനാണ്‌ സംഘടന ശ്രമിച്ചുവരുന്നത്‌. ഇതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 8 ന്‌ തൃശ്ശൂ രില്‍ സംഘടിപ്പിച്ച, എമര്‍ജിംഗ്‌ കേരളയ്‌ക്ക്‌ ബദലായ ജനകീയ വികസന കൂട്ടായ്‌മ
ഉല്‍പ്പാദനമേഖലയുടെ അവഗണന, സേവനരംഗത്തെ വര്‍ധിച്ചുവരുന്ന കച്ചവടം, ആത്മീയ വ്യവസായം എന്നിവ കൂടിവരുന്നു. ഭൂമിയും പ്രകൃതിവിഭവങ്ങളും ഊഹക്കച്ചവട ഉപാധികളാകുന്നു. മാനവശേഷി കേവല പരിശീലനം നേടിയ കയറ്റുമതി ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെ ഉറവിടം അധ്വാനമാണെന്ന്‌ വിസ്‌മരിക്കപ്പെടുന്നു. ഊഹക്കച്ചവടവും കമ്മീഷനും സൃഷ്ടിക്കുന്ന കുമിളകള്‍ സമൃദ്ധിയുടെ അടയാളമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഭവിഷ്യത്തുകളെ പ്രതിരോധിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ശക്തിപ്പെടുത്താതെ കേരളത്തിന്‌ മുമ്പോട്ടു പോകാനാവില്ല.
ഭൂമിയെയും മനുഷ്യാധ്വാനത്തെയും തദ്ദേശീയമായ വികസനത്തിനുള്ള പ്രധാന ഉല്‍പ്പാദന ഉപാധികളായി കണക്കാക്കി പുതിയൊരു കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളെ ഇതിനായി ഉപയോഗപ്പെടുത്താനുള്ള ജനകീയ ഇടപെടലുകള്‍ തുടര്‍ച്ചയായി നടത്തണം. കൃഷിയെ കേന്ദ്രമാക്കിയുള്ള ഒരു സമഗ്ര വികസനമാണ്‌ പരിഷത്ത്‌ വിഭാവനം ചെയ്യുന്നത്‌. മാലിന്യങ്ങളെ അതിന്റെ സ്രോതസ്സില്‍ തന്നെ പ്രാദേശികമായി സംസ്‌കരിച്ച്‌ കൃഷിക്ക്‌ വളമാക്കി തീര്‍ക്കണം. കുടുംബശ്രീ അടക്കം എല്ലാത്തരം മനുഷ്യക്കൂട്ടായ്‌മകളെയും അധ്വാനക്കൂട്ടായ്‌മകകളാക്കി മാറ്റണം. ഇത്തരം നവീന അധ്വാനക്കൂട്ടായ്‌മകളെ ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളാല്‍ സമ്പുഷ്ടമാക്കാനും കഴിയണം.
ശാസ്‌ത്രബോധം, യുക്തിചിന്ത, ജനാധിപത്യം, മതേതരത്വം എന്നിവയുടെ വാഹകരായും പ്രചാരകരായും മുഴുവന്‍ പരിഷത്ത്‌ പ്രവര്‍ത്തകരെയും മാറ്റിത്തീര്‍ക്കാതെ നമുക്ക്‌ മുന്നേറാനാവില്ല. അതിനുള്ള സംഘടനാവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങളാണ്‌ അന്‍പതാം വാര്‍ഷികവേളയില്‍ ശക്തിപ്പെടുത്തിവരുന്നത്‌.
നമ്മുടെ സാംസ്‌കാരികാന്തരീക്ഷം അര്‍ഥശൂന്യവും മിക്കവാറും വ്യക്തിപരവുമായ വാദപ്രതിവാദങ്ങളെയും ആരോപണപ്രത്യാരോപണങ്ങളെയും കൊണ്ട്‌ മലീമസമായിരിക്കുകയാണ്‌. ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മൂടി മറയ്‌ക്കുകയും അവ പുറത്തുവരുമ്പോള്‍ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ള കൃത്രിമ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ്‌ ഇപ്പോള്‍ ചെയ്‌തുവരുന്നത്‌. പ്രശ്‌നങ്ങളുടെ കാരണങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുമുള്ള മൂര്‍ത്തമായ ആശയസംവാദങ്ങളും പ്രക്ഷോഭപരിപാടികളുമാണ്‌ ആവശ്യമായിട്ടുള്ളത്‌. ഇതിനു കേരളം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ലഭ്യമായ ശാസ്‌ത്രീയ വിശകലനങ്ങളെ ആധാരമാക്കിയുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്‌.
കേരളം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കല്ല എന്നു നമുക്കറിയാം. ഇന്ത്യാരാജ്യത്ത്‌ നടപ്പാക്കിവരുന്ന നവലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്‌. അസമത്വം വര്‍ധിക്കുകയും ഒട്ടനവധി പുതിയ സാമൂഹ്യവൈരുദ്ധ്യങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ലോകത്താകെ നടക്കുന്ന സാമ്രാജ്യത്വ മൂലധന അധിനിവേശങ്ങളും അതിനെതിരെ നടക്കുന്ന ധീരമായ ചെറുത്തുനില്‍പ്പുകളും നമുക്കും പാഠമാവേണ്ടതാണ്‌.
വ്യക്തിപരവും പ്രാദേശികവുമായി നാം നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും ഇത്തരത്തില്‍ വിശകലനം ചെയ്യാനും പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തിയെടുത്ത്‌ അവയെ വിശാലമായ കാഴ്‌ചപ്പാടോടെ, സമഗ്രമായി വളര്‍ത്തിയെടുക്കുകയുമാണ്‌ വേണ്ടത്‌.
ഇത്തരം പ്രവര്‍ത്തനങ്ങളിലേയ്‌ക്ക്‌ സമൂഹത്തെ താല്‍പ്പര്യപ്പെടുത്തുവാനും ചെറുതും വലുതുമായ കൂട്ടായ്‌മകള്‍ വളര്‍ത്തി ഞങ്ങള്‍ക്കും ചിലതെല്ലാം സാധിക്കുമെന്ന ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും വളര്‍ത്താനുമാണ്‌ അമ്പതാം വാര്‍ഷികവേളയില്‍ കേരളത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ നടത്തുന്ന നവ കേരളോത്സവം ലക്ഷ്യമിടുന്നത്‌.
സമൂഹത്തെ ഗുണപരമായി പരിവര്‍ത്തനം ചെയ്യിക്കാനുതകുന്ന ഈ ശാസ്‌ത്രീയ-രാഷ്ട്രീയ പ്രവര്‍ത്തനം പരിഷത്തെന്ന ചെറു സംഘടനയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ ചെയ്യാന്‍ പറ്റുന്നതല്ല. നാളെയെക്കുറിച്ച്‌ വ്യാകുലപ്പെടുന്ന, മനുഷ്യസ്‌നേഹികളായ എല്ലാവരെയും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിപ്പിച്ചുകൊണ്ടേ ഇത്‌ സാധ്യമാവൂ. തീര്‍ച്ചയായും പരിഷത്തിന്‌ ഇതില്‍ ഒരു നിര്‍ണായക റോള്‍ വഹിക്കാനുണ്ട്‌; വഹിക്കാനാവും. 50-ാം വാര്‍ഷികവേളയില്‍ ശാസ്‌ത്രമെന്ന ആയുധത്തെ കൂടുതല്‍ മൂര്‍ച്ചപ്പെടുത്തി പ്രയോഗിക്കുവാന്‍ ലഭിക്കുന്ന ഒരവസരമാണിത്‌. സാമൂഹ്യമാറ്റത്തിനായി പുതിയ പുതിയ സന്ദര്‍ഭങ്ങളെയും സാധ്യതകളെയും കാലഘട്ടം ആവശ്യപ്പെടുന്നവിധം ഫലപ്രദമായി ഉപയോഗിക്കുക എന്നതും - അതില്‍ ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രീയ സമീപനങ്ങളെയും സന്നിവേശിപ്പിക്കുക എന്നതും ചരിത്രപരമായ നമ്മുടെ ബാധ്യതയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 

ഉടലിനെ മഞ്ഞുമൂടിയ വായനകൾ



റോഷ്‌നി സ്വപ്‌ന
കറുത്ത തുണികൊണ്ട്‌ കണ്ണുകളെ മൂടിക്കെട്ടിയ നാല്‌ പെണ്‍കുട്ടികളെ സ്വപ്‌നംകണ്ട പ്രഭാതത്തില്‍, തണുത്ത മഞ്ഞിനുകീഴില്‍ പതുങ്ങിയിരുന്നു ഞാന്‍ മാര്‍കേസിനെ വായിച്ചത്‌ ഓര്‍ക്കുന്നു.
അക്കാലത്തെ ഭൂപ്രകൃതി അങ്ങനെ ആയിരുന്നു. ചുറ്റുംമഞ്ഞ്‌...നാറുന്ന വെയില്‍...ഇടക്ക്‌ ചില കാറ്റ്‌ കാക്കകളുടെ മുന്നറിയിപ്പ്‌.
ഞാന്‍ അന്ന്‌ ആറാം ക്ലാസുകാരി
തോമസ്‌ ഹാര്‍ഡിയുടെ ``the return of the native'' ലെ അനിശ്ചിതത്വത്തിന്റെ യാത്രകള്‍ ഉള്ളില * കഥാപാത്രത്തിന്റെ പ്രണയവും ഉന്മാദവും ജീവിതത്തിലേക്കയാള്‍ തോറ്റുകൊണ്ട്‌ നടത്തുന്ന പരാജയങ്ങളും നവംബര്‍ രണ്ടിന്‌ ആളിക്കത്തുന്ന തീക്കുണ്ടങ്ങളും എന്റെ കണ്ണുകളില്‍ അപ്പോഴുമുണ്ടായിരുന്നു.
പലകകള്‍ ചേര്‍ത്തുവച്ച നെരിപ്പോടുകള്‍ ഉള്ള ആ ബ്രിട്ടീഷ്‌ * കണ്ണാടി ജനലുകള്‍ ഉണ്ടായിരുന്നു.
അവ അടച്ചു ചേര്‍ത്ത്‌ അതിനുള്ളിലൂടെ ഞാന്‍ ദൂരെയുള്ള മലകളിലേക്ക്‌ നോക്കി.
അന്ന്‌ എന്റെ കയ്യില്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഉടല്‍ മുഴുവന്‍ പ്രണയത്തിന്റെ മുള്‍ക്കുരിസുകള്‍ തറഞ്ഞുകയറിയ ആ വായന സാര്‍ത്ഥകമായതു വീണ്ടും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. മരം പോഴുക്കുന്ന പൂക്കള്‍ക്ക്‌മേല്‍, മനുഷ്യന്റെ സ്വപ്‌നം ചിത്രശലഭങ്ങളുടെ ജന്മമാകുന്ന മാന്ത്രികതയില്‍ ഞാന്‍ പനിച്ചുകിടന്നതു ഏഴു പകലുകളും രാത്രികളും. അന്ന്‌ ഞാന്‍ എന്നെ നോട്ടുബുക്കില്‍ എഴുതിവച്ച ഒരു വരിയുണ്ട്‌
"the unfold cross
along my sole
വാക്കിന്റെ അന്തരാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാനോ പ്രകടിപ്പിക്കാനോ അറിയാത്ത ഒരു പന്ത്രണ്ടുകാരിയുടെ മനസ്സില്‍ നിന്ന്‌ പുറത്ത്‌ ചാടിയ വരികള്‍ക്ക്‌ മുന്നില്‍ ഞാന്‍ പകച്ചുനിന്ന്‌ അല്‍ബര്‍ട്ട്‌ കാമുവിന്റെ ദി സ്‌ട്രെയ്‌ഞ്ചര്‍ എന്ന പുസ്‌തകം എന്നെക്കൊണ്ട്‌ എഴുതിച്ച വരികളായിരുന്നു ഇത്‌. യേശുവോ കുരിശോ ആത്മാവോ ഈ നോവലില്‍നിന്ന്‌ എന്നെ വന്നു വിളിച്ചിരുന്നില്ല. വ്യാകരണ നിയമങ്ങളില്ലാത്ത വരികള്‍ കവിതയാണെന്ന്‌ അന്നെനിക്കറിയില്ലായിരുന്നു.
ആത്മഭാഷണം പോലെ വായിച്ചെടുത്ത ആ പുസ്‌തകം എന്നിലേക്ക്‌ പകര്‍ന്നുതന്ന ആഖ്യാനത്തിന്റെ ഇടിമുഴക്കത്തില്‍ നിന്ന്‌ പിന്നീട്‌ പുറത്ത്‌ കടക്കാന്‍ ഞാന്‍ ഒരുപാട്‌ കഷ്‌ടപ്പെട്ടു. മനുഷ്യനെ നിരായുധനാക്കുന്നതെന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം തന്ന ഒരുപാട്‌ പുസ്‌തകങ്ങളിലെ ചില മുഖങ്ങള്‍...
എഴുത്തിന്റെ ഭാഷയ്‌ക്ക്‌ ആത്മച്ഛായകളുടെ കൃത്യമായ രാഷ്‌ട്രീയഭോദം ഉണ്ടാകുമെന്നും അത്‌ ഓരോ നിമിഷവും എഴുത്തുകാരനെ, എഴുത്തുകാരിയെ സ്വയം നിര്‍ണയിക്കാന്‍ നിരന്തരം പ്രേരിപ്പിക്കും എന്നുമാണ്‌ വാസ്‌തവം. 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ജിമ്മിജോര്‍ജ്‌ : കളിക്കളത്തിലെ സൂര്യതേജസ്സ്‌

ജിമ്മിജോര്‍ജ്‌ : കളിക്കളത്തിലെ സൂര്യതേജസ്സ്‌
ആര്‍. രാധാകൃഷ്‌ണന്‍
അകാലത്തില്‍ പൊലിഞ്ഞുപോയ വോളിബോള്‍ കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മിജോര്‍ജിന്റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്‌. വടക്കേ മലബാറിലെ ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്റെ 32 വര്‍ഷത്തെ ജീവിതത്തിനകത്ത്‌ വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്റെ കളിക്കളത്തിലിറങ്ങുന്ന 100 കണക്കിന്‌ യുവകളിക്കാര്‍ക്ക്‌ ഒരു പ്രചോദന സ്രോതസ്സാണ്‌. ജിമ്മി ജോര്‍ജ്‌ എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി.
.

നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം

നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം
ഡോ.ജിജു പി അലക്‌സ്‌

കൃഷിയുടെ ശാസ്‌ത്രതത്വങ്ങളിലൂടെയും പ്രയോഗസാധ്യതകളിലൂടെയുമുള്ള രസകരമായ യാത്രയാണ്‌ ഈ ഗ്രന്ഥം. കൃഷിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയെയും കാര്‍ഷികവൃത്തിയെയും സ്‌നേഹിക്കുന്നതിനുള്ള ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ യാത്ര ഉപകരിക്കും. പ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കുന്ന ശാസ്‌ത്രകുതുകികളുടെ ഒരു സമൂഹം പടുത്തുയര്‍ത്തിയാലേ നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും ഭക്ഷ്യസുരക്ഷയും നിലനിര്‍ത്താന്‍ കഴിയൂ. സ്വയം കൃഷി ചെയ്യാനും ഭക്ഷണം ഉല്‍പാദിപ്പിക്കാനുമുള്ള ശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണം. അതിനുവേണ്ട പ്രചോദനവും ശാസ്‌ത്രീയജ്ഞാനവും പ്രദാനം ചെയ്യുന്നതാണ്‌ ഈ ഗ്രന്ഥം.

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം

സമകാലിക ഇന്ത്യ : ഒരു സമൂഹശാസ്‌ത്രവീക്ഷണം
സതീശ്‌ ദേശ്‌പാണ്ഡെ
വിവര്‍ത്തനം : ജെ.ദേവിക

നെഹ്‌റുവിയ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്‌. ആധുനികതയുടെ സവിശേഷതകള്‍, നെഹ്‌റുവിന്റെ വികസനസങ്കല്‍പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം, ആഗോളവല്‍കരണവും സാംസ്‌കാരികപ്രദേശങ്ങളുടെ ഭൂമിശാസ്‌ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്‌ത്രരീതിശാസ്‌ത്രത്തിന്റെ സഹായത്തോടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്‌മപഠനത്തിന്‌ വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ച ഒരു വഴികാട്ടിയാണ്‌. സമൂഹശാസ്‌ത്രചര്‍ച്ചകളില്‍ ആവര്‍ത്തിച്ച്‌ പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത്‌ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാര്‍ഹമായ സമൂഹശാസ്‌ത്രഗ്രന്ഥങ്ങളിലൊന്നാണിത്‌.

പ്രകൃതിയും മനുഷ്യനും

കെ.എൻ.ഗണേഷ് എഴുതിയ പ്രകൃതിയും മനുഷ്യനും പുസ്തകത്തെ കുറിച്ച്
ടി വി വേണുഗോപാലൻ എഴുതുന്നു..

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പ്രീ പബ്ലിക്കേഷൻ പുസ്തകങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്‌
പി ഡി എഫ് പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലീലാവതിയുടെ പെണ്‍മക്കള്‍

ലീലാവതിയുടെ പെണ്‍മക്കള്‍
എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി പരിഭാഷ : കെ രമ

പുസ്തകം ഒറ്റനോട്ടത്തിൽ

പുസ്തകം ഒറ്റനോട്ടത്തിൽ
പുസ്തകങ്ങളുടെ ഉള്ളടക്കം കാണാം..

പുരസ്കാരം

പുരസ്കാരം
ഈ വർഷത്തെ പവനൻ പുരസ്കാരം ഡോ. എ അച്യുതൻ രചിച്ച പരിസ്ഥിതി പഠനത്തിനു ഒരാമുഖം എന്ന പുസ്തകത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്

അബൂദാബി ശക്തി തായാട്ട് അവാർഡ് -സുനിൽ പി ഇളയിടത്തിന്
വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും

പുസ്തകങ്ങൾ ജില്ലകളിൽ ലഭിക്കുന്ന സ്ഥലങ്ങൾ

കേന്ദ്ര ഓഫീസ്‌, പരിഷദ്‌ ഭവന്‍,
പരിസരകേന്ദ്രം, പരിഷത്ത്‌ ലൈന്‍, ഗുരുവായൂര്‍ റോഡ്‌, തൃശ്ശൂര്‍ - 680 004, ഫോണ്‍ : 0487 2381084, 9446382813
1. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, ദുര്‍ഗാ ഹൈസ്‌ക്കൂള്‍ റോഡ്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ - 671315, ഫോണ്‍ : 0467 2206001

2. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചിന്മയ ബാലഭവനു സമീപം, കണ്ണൂര്‍ - 670002, ഫോണ്‍ : 0497 2700424, 2763488

3. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ചാലപ്പുറം, കോഴിക്കോട്‌- 673002, ഫോണ്‍ : 0495 2701919, 2702450

4. പരിഷദ്‌ഭവന്‍, പി.ബി.എം. ഹോസ്‌പിറ്റലിന്‌ സമീപം, മീനങ്ങാടി, വയനാട്‌ - 673591 ഫോണ്‍ : 9447905385

5. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിനു സമീപം, മലപ്പുറം - 676 505, ഫോണ്‍ : 0483 2734767

6. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, ഡയറ സ്‌ട്രീറ്റ്‌, പാലക്കാട്‌ - 678001 ഫോണ്‍ :0491 2544432
ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പി.ഒ, പാലക്കാട്‌ -678592, ഫോണ്‍ : 0491 2832663, 2832324

7. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, എം.ജി. റോഡ്‌, തൃശ്ശൂര്‍- 680 001 ഫോണ്‍ : 0487 2381344

8. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌,എ.കെ.ജി.റോഡ്‌, ഇടപ്പള്ളി, കൊച്ചി - 682024, ഫോണ്‍ : 0484 2532675, 2532723

9. പരിഷദ്‌ ബുക്ക്‌സ്റ്റാള്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൊടുപുഴ ഇടുക്കി ജില്ല - 685 584

10. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സെന്‍ട്രല്‍ ടെലിഗ്രാഫ്‌ ഓഫീസിന്‌ സമീപം, പുളിമൂട്‌ ജംഗ്‌ഷന്‍, കോട്ടയം. ഫോണ്‍ : 0481 2568643

11. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സനാതനം വാര്‍ഡ്‌, ആലപ്പുഴ ഫോണ്‍ : 0477 2261363

12. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്രസാഹിത്യ പരിഷ
ത്ത്‌ കടമ്മനിട്ട റോഡ്‌, പത്തനംതിട്ട. ഫോണ്‍ : 0468 2228233

13. പരിഷദ്‌ഭവന്‍, കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, മാടന്നട, വടക്കേവിള, കൊല്ലം - 691010, ഫോണ്‍ : 0474 2727575

14. പരിഷദ്‌ഭവന്‍, ടി.സി. 28/2772, കുതിരവട്ടം റോഡ്‌, തിരുവനന്തപുരം - 695 001 ഫോണ്‍ : 0471 2460256, 2475668