മലയാളത്തിലെ ദുര്‍ബലമായ ഒരു സാഹിത്യശാഖയാണ് ശാസ്‌ത്രസാഹിത്യം. മാത്രമല്ല ഏറ്റവും പ്രായംകുറഞ്ഞ സാഹിത്യശാഖയുമാണത്. ഈ സാഹിത്യശാഖയില്‍ സംഘടിതവും സുവ്യക്തവുമായ ലക്ഷ്യങ്ങളോടെയുള്ള പരിശ്രമങ്ങള്‍ക്ക് ഒരമ്പത് കൊല്ലത്തെ ചരിത്രമേയുള്ളൂ. അറുപതുകള്‍ക്ക് മുമ്പ് ശാസ്‌ത്രസാഹിത്യ കൃതികള്‍ ഉണ്ടായിട്ടില്ല എന്നല്ല. ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പശ്ചിമോദയം പോലുള്ള പ്രസിദ്ധീകരണങ്ങളും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, എം.രാജരാജവര്‍മ്മ, മൂര്‍ക്കോത്ത് കുമാരന്‍, കെ.സുകുമാരന്‍ തുടങ്ങിയ വ്യക്തികളും ഈ രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ വച്ചിട്ടുണ്ട്. എന്നാല്‍ 1958ല്‍ ശാസ്‌ത്രസാഹിത്യസമിതിയും തുടര്‍ന്ന് 1962ല്‍ ശാസ്‌ത്രസാഹിത്യ പരിഷത്തും, 1967ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും രൂപീകൃതമായതോടെയാണ് ഈ രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായത്. ഔദ്യോഗികവും അനൗദ്യോഗികവുമായ ഈ സംരംഭങ്ങളുടെ ഫലമായി ഇന്ന് ധാരാളം നല്ല കൃതികള്‍ വര്‍ഷംപ്രതി മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. മറ്റ് പല പ്രസിദ്ധീകരണശാലകളും കുറേശ്ശെയാണെങ്കിലും ഈ രംഗത്തേയ്‌ക്ക് പ്രവേശിക്കുന്നുണ്ട്. പരിഷത്ത് മാത്രം വര്‍ഷംപ്രതി രണ്ട് കോടിയില്‍പ്പരം മുഖവിലയുള്ള പുസ്‌തകങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എങ്കിലും ശാസ്‌ത്രസാഹിത്യത്തെ ഒരു സാഹിത്യശാഖയായോ കൃതികളെ സാഹിത്യകൃതികളായോ അംഗീകരിക്കാന്‍ മുഖ്യധാരാ സാഹിത്യപ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. സാഹിത്യത്തിന്റെ പരമ്പരാഗത നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാകാം കാരണം. വാചകങ്ങളിലെ രസാത്മകതയും പ്രയോഗങ്ങളിലെ നാനാര്‍ഥങ്ങളും പ്രമേയങ്ങളിലെ പരിണാമഗുപ്‌തിയും പൊതുവെ ശാസ്‌ത്രസാഹിത്യത്തിന് അവകാശപ്പെടാന്‍ കഴിയില്ല എന്നത് ശരി തന്നെ. ഒരു സാഹിത്യശാഖയെന്ന നിലയ്‌ക്ക് ശാസ്‌ത്രസാഹിത്യത്തിന് സ്വതന്ത്രമായ നിലനില്‍പ്പും സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്.
സാമൂഹികജീവിതത്തിന്റെ സര്‍വമേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നാണല്ലോ ഇന്ന് ശാസ്‌ത്രം. സമകാലീന വിജ്ഞാനത്തെ സാമാന്യജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് ശാസ്‌ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ മൗലികമായ ധര്‍മം. അതോടൊപ്പം സമൂഹത്തിന്റെ ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുകയും ശാസ്‌ത്രത്തിന്റെ നന്മതിന്മകളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സമൂഹസൃഷ്ടിക്കുള്ള ബീജാവാപം ചെയ്യുകയും അതിപ്രധാനമാണ്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് നാല്‍പ്പതുകളിലും അമ്പതുകളിലും ഉണ്ടായ പുരോഗമന കലാ-സാഹിത്യാദി സൃഷ്ടികളുടെ പങ്ക് എത്ര വലുതായിരുന്നു. 21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയാല്‍ വിരാജിക്കുന്ന നാം പത്താം നൂറ്റാണ്ടിന്റെ വിശ്വാസപ്രമാണങ്ങളാല്‍ നയിക്കപ്പെടുന്നു. ഇന്നത്തെ ഈ പരമദയനീയാവസ്ഥയെ മറികടക്കുന്നതിന് സമൂഹത്തിന്റെ പൊതു ശാസ്‌ത്രബോധം ഉയര്‍ത്തുക എന്നത് അതിപ്രധാനമാണെന്ന് പറയാതെവയ്യ. ശുദ്ധസാഹിത്യം മനസ്സിനേയും വികാരത്തേയും ഉദ്ദീപിപ്പിക്കുമ്പോള്‍ ശാസ്‌ത്രസാഹിത്യം ബുദ്ധിയേയും അന്വേഷണാത്മകതയേയും ഉത്തേജിപ്പിക്കുന്നു. ഇത് രണ്ടും ചേരുമ്പോഴല്ലെ പൂര്‍ണതയിലേക്ക് മനുഷ്യന്‍ നീങ്ങുക. ആകയാല്‍ ശാസ്‌ത്രസാഹിത്യ ത്തോടുള്ള ഈ രണ്ടാംതരം മനോഭാവം ശരിയല്ല.
ശാസ്‌ത്രസാഹിത്യത്തിന്റെ കേന്ദ്രബിന്ദു വിജ്ഞാനമാണ്. ഇത് രണ്ടുമൂന്ന് വിധത്തില്‍ കൈകാര്യം ചെയ്യാം. ഒന്ന്, ശാസ്‌ത്രവിജ്ഞാനത്തെ പുരസ്‌കരിച്ചുള്ള ഗ്രന്ഥങ്ങളും ആനുകാലികങ്ങളും ഏത് നിലവാരത്തിലുള്ള വായനക്കാരെയാണോ ഉദ്ദേശിക്കുന്നത് അവര്‍ക്കനുയോജ്യമായ ഭാഷയില്‍ വിജ്ഞാനം ഏറ്റവും ലളിതവും സരസവുമായി പ്രതിപാദിക്കുക. ശാസ്‌ത്രത്തിന്റെ കണിശതയും സൂക്ഷ്‌മതയും ഒട്ടും വിട്ടുപോകാത്തവിധം ലളിതമായി കൈകാര്യം ചെയ്യാന്‍ കഴിയണം. ഈ ഗ്രൂപ്പില്‍പ്പെടുത്താവുന്ന പുസ്‌തകങ്ങള്‍ ആയുര്‍വേദം, ജ്യോതിശ്ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ മുമ്പും ധാരാളമുണ്ടായിട്ടുണ്ട്. മറ്റ് ശാസ്‌ത്രമേഖലകളില്‍ പൊതുവെ കുറവായിരുന്നു. എന്നാല്‍ ഇന്ന് ഈ രംഗത്ത് മറ്റേതൊരു പ്രാദേശികഭാഷക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം സമ്പന്നമാണ് മലയാളം. ശാസ്‌ത്രസാഹിത്യം ഒരു പ്രസ്ഥാനമായി വളര്‍ന്ന ആദ്യനാളുകളില്‍ ഡോ.കെ.ഭാസ്‌കരന്‍ നായര്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍, എന്‍.വി.കൃഷ്‌ണവാരിയര്‍, എം.സി.നമ്പൂതിരിപ്പാട്, കോന്നിയൂര്‍ നരേന്ദ്രനാഥ് തുടങ്ങിയ പ്രശസ്‌ത എഴുത്തുകാരും തുടര്‍ന്ന് ഡോ.എം.പി.പരമേശ്വരന്‍, പ്രൊഫ.എസ്.ശിവദാസ്, കെ.കെ.കൃഷ്‌ണകുമാര്‍, പി.ആര്‍.മാധവപ്പണിക്കര്‍, ഇന്ദുചൂഡന്‍ തുടങ്ങി നൂറ് കണക്കിന് എഴുത്തുകാരും ഈ രംഗം പുഷ്ടിപ്പെടുത്തി. മലയാളത്തില്‍ ശാസ്‌ത്രം കൈകാര്യം ചെയ്യല്‍, ഒരു കാലത്ത് ശാസ്‌ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിമുഖതയായിരുന്നു. അത് ഒരു രണ്ടാംതരം ഇടപാടാണെന്നും അതിന്റെ ആവശ്യകതയില്ലെന്നുപോലുമായിരുന്നു അവരുടെ ധാരണ. ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ധാരാളം പുതിയ ശാസ്‌ത്രകാരന്മാര്‍ എഴുത്തുകാരായി മുന്നോട്ടുവരുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നല്‍കാന്‍ സംവിധാനമുണ്ടായാല്‍ വലിയ ഒരു ശാസ്‌ത്രസാഹിത്യശാഖ വെട്ടിത്തുറക്കാന്‍ കഴിയും. ഔദ്യോഗിക ഏജന്‍സിയായ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് ഇതില്‍ ഏറെ സംഭാവന ചെയ്യാന്‍ കഴിയേണ്ടതാണ്.
രണ്ടാമത്തെ വിഭാഗമാണ് ശാസ്‌ത്രകല്‍പ്പിത കഥകള്‍- സയന്‍സ് ഫിക്‌ഷന്‍. മലയാളത്തില്‍ ഇന്നും അതീവ ദുര്‍ബലമാണ് ഈ സാഹിത്യശാഖ. ശാസ്‌ത്രസാഹിത്യ പരിഷത്തിനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനും ഇതില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷില്‍ ഒട്ടനവധി പ്രശസ്‌ത എഴുത്തുകാര്‍ ഈ രംഗത്തുണ്ട്. എച്ച്.ജി.വെല്‍സ്, കാള്‍ സേഗന്‍, ജൂള്‍സ് വെര്‍ണെ, ഐസക് അസിമോവ്, ആര്‍തര്‍ സി.ക്ലാര്‍ക്ക്, ഫ്രാങ്ക് ഹെര്‍ബട്ട് തുടങ്ങി ഒട്ടനവധി പേരുണ്ട് ഇംഗ്ലീഷില്‍. എല്ലാവരും ഏറെ പ്രശസ്‌തരാണ്. ഐസക് അസിമോവിന്റെ പേരില്‍ 500 പുസ്‌തകങ്ങളാണുള്ളത്. വര്‍ഷംപ്രതി പത്ത് പുസ്‌തകത്തിലേറെ. എല്ലാറ്റിനും ഏറെ വായനക്കാരുമുണ്ട്. പല സയന്‍സ് ഫിക്‌ഷന്‍ എഴുത്തുകാരുടെയും ഭാവനകള്‍ പിന്നീട് യാഥാര്‍ഥ ശാസ്‌ത്ര കണ്ടുപിടുത്തങ്ങളായി മാറിയിട്ടുണ്ട്. മലയാളത്തില്‍ എഴുതിത്തെളിഞ്ഞ പ്രഗല്‍ഭമതികളായ ധാരാളം എഴുത്തുകാരുണ്ടെങ്കിലും പി.ആര്‍.മാധവപ്പണിക്കരെ പോലെ വളരെ കുറച്ചുപേര്‍ മാത്രമേ ഈ മേഖലയില്‍ കൈവയ്‌ക്കുന്നുള്ളൂ. പ്രവചനാത്മകതയും ഭാവനാവിലാസവും ശാസ്‌ത്രത്തിന്റെ ഉള്‍ക്കാഴ്‌ചയും എഴുതാനുള്ള സര്‍ഗശേഷിയും ഉണ്ടായാല്‍ സയന്‍സ്‌ഫിക്‌ഷനില്‍ വലിയ സാധ്യതയാണ് മലയാളത്തില്‍.
മൂന്നാമത്തെ വിഭാഗമാണ് സര്‍ഗസാഹിത്യത്തില്‍ തന്നെ ശാസ്‌ത്രത്തിന്റെ അംശം ചേര്‍ത്തുകൊണ്ടുള്ള ശാസ്‌ത്രാഭിമുഖ്യമുള്ള സൃഷ്ടികള്‍. നമ്മുടെ സര്‍ഗധനരായ എഴുത്തുകാര്‍ തങ്ങളുടെ രചനകളിലേക്ക് ശാസ്‌ത്രവിജ്ഞാനത്തിന്റെ അംശംകൂടി പകര്‍ന്നു നല്‍കിക്കൊണ്ട് രചനയ്‌ക്ക് മറ്റൊരുതലംകൂടി സൃഷ്ടിക്കുന്ന ഒരു ശൈലിയാണിത്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ സി.രാധാകൃഷ്‌ണന്‍ ഈ രംഗത്ത് ഏറെ സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ `പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' എന്ന പ്രശസ്‌ത നോവല്‍ ഇതിന് നല്ലൊരുദാഹരണമാണ്. എന്‍.പി.മുഹമ്മദിന്റെ വിഷാണുക്കള്‍, ഒരു ശാസ്‌ത്രജ്ഞന്റെ മരണം, എന്‍.എന്‍.പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകം തുടങ്ങിയവ ഈ രംഗത്തുള്ള എടുത്തുപറയത്തക്ക കൃതികളാണ്. പരിസ്ഥിതി കേന്ദ്രബിന്ദുവാക്കിക്കൊണ്ട് ധാരാളം കഥകളും നോവലുകളും ഉണ്ടായിട്ടുണ്ട്. ഈ ശാസ്‌ത്രസാഹിത്യശാഖയെ വികസിപ്പിക്കാനും തങ്ങളുടെ കൃതികളില്‍ ശാസ്‌ത്രത്തിന്റെ അംശം ഉള്‍പ്പെടുത്താനും നമ്മുടെ സര്‍ഗസാഹിത്യകാരന്മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. സര്‍ഗാത്മക സാഹിത്യത്തില്‍ ശാസ്‌ത്രസ്വാധീനം വളരെ കുറവാണെന്ന് മലയാള ശാസ്‌ത്രസാഹിത്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശാസ്‌ത്രത്തിന് സമൂഹചിന്തയുടെ ഭാഗമായി മാറാന്‍ കഴിയാത്തതാണ് അതിന്റെ കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇത് ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ ഇന്ന് പൊതുവെ വളര്‍ന്നുവരുന്ന അന്ധവിശ്വാസസ്വാധീനവും ആള്‍ദൈവ വിശ്വാസവും മറ്റൊട്ടനവധി സാമൂഹിക തിന്മകളുടെ വേലിയേറ്റവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സര്‍ഗസാഹിത്യകാരന്മാര്‍ക്ക് പൊതുവെ ശാസ്‌ത്രത്തോട് ഒരു വിമുഖതയുണ്ട്. അത് തങ്ങളുടെ രചനകളിലും സമൂഹത്തിന്റെ പൊതുബോധമണ്ഡലത്തിലും നിഴലിക്കുന്നത് സ്വാഭാവികം മാത്രം.
മലയാളത്തിലെ ശാസ്‌ത്രസാഹിത്യം പ്രോത്സാഹിപ്പിക്കാനും സമൂഹത്തില്‍ ശാസ്‌ത്രവിജ്ഞാന പ്രസരണം നടത്തുവാനും ആയി രൂപീകരിക്കപ്പെട്ട സംഘടനയാണല്ലോ ശാസ്‌ത്രസാഹിത്യപരിഷത്ത്. രണ്ടായിരത്തോളം ശാസ്‌ത്രഗന്ഥങ്ങളും മൂന്ന് ആനുകാലികങ്ങളും കുറേയേറെ കലാജാഥാസൃഷ്ടികളുമൊക്കെ പുറത്തുകൊണ്ടുവന്ന പരിഷത്ത് തങ്ങളുടെ ജന്മോദ്ദേശ്യം ഒരു പരിധി വരെയെങ്കിലും നിര്‍വഹിച്ചുപോന്നെങ്കിലും ഈ രംഗത്ത് വളരെയേറെ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട്. പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, എഴുതിത്തെളിഞ്ഞ എഴുത്തുകാരെ ശാസ്‌ത്രാഭിമുഖ്യമുള്ള കൃതികളെഴുതാന്‍ പ്രോത്സാഹിപ്പിക്കുക, ശാസ്‌ത്രകല്‍പ്പിത കഥകളുടെ ഭാവനാലോകത്തേയ്‌ക്ക് കൂടുതല്‍ പേരെ കൊണ്ടുവരിക, ശാസ്‌ത്രവായന പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പരിഷത്തിന് ഇനിയും ഏറെ ചെയ്യാന്‍ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ